വിവാഹിതയായ മുന്‍ കാമുകിയെ കണ്ടുമുട്ടി; വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു; പിന്നില്‍ ഭര്‍ത്താവെന്ന് വ്യാജസന്ദേശം; ട്വിസ്റ്റ്

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പൊലീസ് പ്രതിയിലേക്ക് എത്തുന്നതും കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നതും
വിവാഹിതയായ മുന്‍ കാമുകിയെ കണ്ടുമുട്ടി; വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു; പിന്നില്‍ ഭര്‍ത്താവെന്ന് വ്യാജസന്ദേശം; ട്വിസ്റ്റ്

മുംബൈ:  മുന്‍കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി കുറ്റം ഭര്‍ത്താവിന്റെ മേല്‍ കെട്ടിവയ്ക്കാനും ഇയാള്‍ ശ്രമിച്ചു. മഹാരാഷ്ട്രയിലെ ജല്‍നയിലാണ് സംഭവം. 

മാഡ കോളനിയിലെ സച്ചിന്‍ ഗെയ്ക്ക് വാര്‍ഡ് ആണ് അറസ്റ്റിലായത്. ജല്‍ന സ്വദേശി ദീപ്തി ആണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 21നാണ് ജെല്‍നയിലെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ദീപ്തിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തോടൊപ്പം ആത്മഹത്യാക്കുറിപ്പടങ്ങിയ കണ്ടെത്തിയ മൊബൈല്‍ ഫോണില്‍ ആത്മഹത്യക്കുറിപ്പും ഒപ്പം സമീപത്തായി ഒരു ഇരുചക്രവാഹനവും കണ്ടെത്തിയിരുന്നു.

യുവതിയുടെ സമീപത്തുനിന്ന് കണ്ടെത്തിയ മൊബൈലിലെ ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവ് അവിനാഷ് വഞ്ചാരെ തന്നെ പീഡിപ്പിക്കുന്നതായി കുറ്റപ്പെടുത്തുന്ന സന്ദേശമുണ്ടായിരുന്നു. ഈ സന്ദേശം ദീപ്തി തന്റെ പിതാവിന് അയച്ചിരുന്നു.  ദീപ്തിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഭര്‍ത്താവ് വഞ്ചാരയെ അറസ്റ്റ് ചെയ്തു. ആറുമാസങ്ങള്‍ക്ക് മുമ്പ് വളരെ രഹസ്യമായിട്ടായിരുന്നു ദീപ്തിയും വഞ്ചാരെയും തമ്മിലുള്ള വിവാഹം. 

തലയ്ക്ക് ഏറ്റ ക്ഷതമാണ് ദീപ്തിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പൊലീസ് സച്ചിനിലേക്ക് എത്തുന്നതും കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നതും.സച്ചിനും ദീപ്തിയും സംഭവ ദിവസം ഒരുമിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതോടെ സച്ചിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മുന്‍പ് ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. 

സംഭവദിവസം ദീപ്തിയുമായുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സച്ചിന്‍ പൊലീസിന് മൊഴി നല്‍കി. കുറ്റം ദീപ്തിയുടെ ഭര്‍ത്താവിന്റെ മേല്‍ കെട്ടിവയ്ക്കാനായി താന്‍ ദീപ്തിയുടെ അച്ഛന് ദീപ്തിയുടെ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സന്ദേശം അയച്ചുവെന്നും സച്ചിന്‍ പൊലീസില്‍ മൊഴി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com