ഗുവാഹത്തി: അസമിൽ പൗരത്വ (ഭേദഗതി) ബില്ലിനെതിരെ യുവാക്കൾ നഗ്നരായി പ്രതിഷേധിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബില്ലിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് യുവാക്കൾ സെക്രട്ടറിയേറ്റിന് മുന്നിൽ നഗ്നരായി പ്രതിഷേധിച്ചത്. പിന്നീട് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് മാറ്റി. ഒരാൾ പൂർണ നഗ്നനും രണ്ട് പേർ അർധ നഗ്നരുമായാണ് പ്രതിഷേധിക്കാനെത്തിയത്.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദുക്കൾക്കും അവിടുത്തെ മറ്റു ന്യൂനപക്ഷങ്ങൾക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. അസമിനെതിരെയല്ല ബിൽ എന്ന് അദ്ദേഹം വ്യക്തമാക്കി.
1971-ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ എല്ലാ വിദേശ പൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985-ലെ അസം ആക്ട് നിര്‍ദേശിക്കുന്നത്. എന്നാല്‍ 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്തു കൊണ്ടു വരുന്ന പുതിയ ബില്ലില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍സ്, പാര്‍സികള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് ആറ് വര്‍ഷം രാജ്യത്ത് താമസിച്ചാല്‍ പൗരത്വം നല്‍കാനാണ് ശുപാര്‍ശ ചെയ്യുന്നത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നു കൂടിയായിരുന്നു ഇത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ