പബ്ജി: അക്രമവാസന കൂട്ടുന്നു, ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പതിനൊന്നുകാരന്‍ കോടതിയില്‍

അഹ്ദ് നിസാം എന്ന വിദ്യാര്‍ഥിയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.
പബ്ജി: അക്രമവാസന കൂട്ടുന്നു, ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പതിനൊന്നുകാരന്‍ കോടതിയില്‍

ന്ത്യയില്‍ മാത്രമല്ല, ലോകത്ത് തന്നെ ഏറ്റവും പ്രചാരമുള്ള വീഡിയോ ഗെയിമുകളിലൊന്നാണ് പ്ലേയര്‍ അണ്‍നോണ്‍ ബാറ്റില്‍ ഗ്രൗണ്ട് എന്ന് പബ്ജി. യുവാക്കളുടെ ഹരമായ ഈ പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് പതിനൊന്ന് വയസുകാരന്‍ മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. അഹ്ദ് നിസാം എന്ന വിദ്യാര്‍ഥിയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

അക്രമം, കൈയേറ്റം, സൈബര്‍ ഭീഷണി തുടങ്ങിയവയെ പ്രോല്‍സാഹിപ്പിക്കുന്നതാണ് പബ്ജി ഗെയിം എന്നാരോപിച്ചാണ് അഹദ് നിസാം എന്ന ആണ്‍കുട്ടി പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഗെയിം നിരോധിക്കാന്‍ കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 

അക്രമവുമായി ബന്ധപ്പെട്ട ഇത്തരം ഉള്ളടക്കങ്ങള്‍ ഉള്ള ഓണ്‍ലൈന്‍ കണ്ടന്റുകള്‍ നിയന്ത്രിക്കുന്നതിന് ഓണ്‍ലൈന്‍ എത്തിക്ക്‌സ് റിവ്യൂ കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ചീഫ് ജസ്റ്റിസ് എന്‍എച്ച് പാട്ടീല്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്നാണു പ്രതീക്ഷ. 

യുദ്ധക്കളത്തിന്റെ അന്തരീക്ഷത്തില്‍ കളിക്കുന്ന ഗെയിമാണ് പ്ലേയര്‍അണ്‍നോണ്‍ ബാറ്റില്‍ഗ്രൗണ്ട്‌സ് എന്ന പബ്ജി. രണ്ടോ അതിലധികമോ പേര്‍ക്ക് ഒന്നിച്ച ഇത് കളിക്കാം. തോക്കേന്തിയ യോദ്ധാവ് ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങി വരുന്നതോടെയാണ് ഗെയിം തുടങ്ങുന്നത്. യുദ്ധക്കപ്പലില്‍ നിന്നും ഇറങ്ങി വരുന്ന പബ്ജിയുടെ സെക്കന്‍ഡ് വേര്‍ഷനും കമ്പനി ഇറക്കിയിരുന്നു.

ജമ്മു കശ്മീരില്‍ നിന്നുളള ഒരു വിദ്യാര്‍ത്ഥി യൂണിയനും ദേശീയ ബാലാവകാശ കമ്മീഷനും ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഗെയിമിന് അടിമകളായി കുട്ടികള്‍ പരീക്ഷയില്‍ തോല്‍ക്കുന്നെന്ന് പറഞ്ഞായിരുന്നു ജമ്മു കശ്മീര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയത്. ഇവര്‍ ഗവര്‍ണര്‍ സത്യപാല്‍ നായിക്കിന് ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയും നല്‍കിയിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം ഈ ഗെയിം ബോംബെ ഹൈക്കോടതി നിരോധിച്ചെന്ന് കാണിച്ച് വ്യാജ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com