ന്യൂഡല്‍ഹി : സാമ്പത്തിക തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് ഇടക്കാല ജാമ്യം. ഈ മാസം 16 വരെയാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്. ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകാനും ഡല്‍ഹി പട്യാല ഹൗസ് കോടതി നിര്‍ദേശിച്ചു.
സാമ്പത്തിക തട്ടിപ്പുകേസിലാണ് റോബര്‍ട്ട് വാദ്ര മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കേസിലാണ് പട്യാല ഹൗസ് കോടതി റോബർട്ട് വാദ്രയുടെ അറസ്റ്റ് തടഞ്ഞത്. അന്വേഷണവുമായി വാദ്ര സഹകരിക്കുമെന്ന് അഭിഭാഷകന്‍ കെടിഎസ് തുൾസി കോടതിയെ അറിയിച്ചു.
റോബർട്ട് വാദ്രയുടെ ഭൂമി ഇടപാടുകൾ നേരത്തെ വിവാദമായിരുന്നു. വാദ്രയുടെ ഭൂമി ഇടപാടുകള്‍ ഉയര്‍ത്തിക്കാട്ടി പ്രിയങ്കയ്‌ക്കെതിരേ ബിജെപി കടുത്ത വിമര്‍ശനവും അഴിച്ചുവിട്ടിരുന്നു. ബിക്കാനീറിൽ 69 ഏക്കർ ഭൂമി വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് തട്ടിയെടുത്തു എന്ന കേസിലും വാദ്രക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ കേസിൽ വാദ്രയുടെ കൂട്ടാളികളെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ