കൊൽക്കത്ത: അടിയന്തരാവസ്ഥയേക്കാൾ മോശപ്പെട്ട അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കേന്ദ്രം അട്ടിമറിക്കാണ് ശ്രമിക്കുന്നതെന്നും സിബിഐയെ ഉപയോഗിച്ച് തൃണമൂൽ കോൺഗ്രസിനെ തകർക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും മമത ആരോപിച്ചു. ബംഗാളിനെ മോദി പീഡിപ്പിക്കുകയാണ്. സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മമത പറഞ്ഞു.
പ്രതിപക്ഷ ഐക്യം യാഥാർഥ്യമാക്കിയതിന്റെ പകയാണ് മോദി ഇപ്പോൾ തീർക്കുന്നത്. അജിത്ത് ഡോവലിന്റെ നിർദേശപ്രകാരമാണ് സിബിഐ തനിക്കെതിരെ പ്രവർത്തിക്കുന്നത്. രാഷ്ട്രീയമായി തന്നെ നേരിടാൻ ബിജെപിക്ക് സാധിക്കുന്നില്ലെന്നും അതിനാലാണ് മോദി സിബിഐയെ ഉപയോഗിക്കുന്നതെന്നും മമത വിമർശിച്ചു. കൊൽക്കത്തയിലെ പൊലീസ് നടപടിയെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സ്വാഗതം ചെയ്തു.
ശാരദ ചിട്ടി തട്ടിപ്പ് റോസ് വാലി തട്ടിപ്പു കേസുകളില്‍ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി സിബിഐ എത്തിയതിനെ വിമർശിച്ചാണ് മമത രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളും ഫയലുകളും കാണാതായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് സിബിഐ പലതവണ സമന്‍സ് അയച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കൊല്‍ക്കത്തയിലെത്തിയത്.
കമ്മീഷണറുടെ വസതി പരിശോധിക്കാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയില്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ബംഗാളിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ വസതിയില്‍ പരിശോധനയ്‌ക്കെത്തിയ സിബിഐ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ