ബംഗാളില്‍ പുകഞ്ഞ് ഡല്‍ഹി; ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം, സഭ നിര്‍ത്തിവച്ചു: അടിയന്തര റിപ്പോര്‍ട്ട് തേടിയതായി രാജ്‌നാഥ് സിങ്

കൊല്‍ക്കത്തയിലെ സിബിഐ നടപടിയ്ക്ക് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളില്‍ ലോക്‌സഭയില്‍ ബഹളം
ബംഗാളില്‍ പുകഞ്ഞ് ഡല്‍ഹി; ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം, സഭ നിര്‍ത്തിവച്ചു: അടിയന്തര റിപ്പോര്‍ട്ട് തേടിയതായി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ സിബിഐ നടപടിയ്ക്ക് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളില്‍ ലോക്‌സഭയില്‍ ബഹളം. പ്രതിപക്ഷ ബഹളം കാരണം സഭ ഉച്ചയ്ക്ക് രണ്ടുമണിവരെ നിര്‍ത്തിവച്ചു. ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് നിരവധി തവണ സിബിഐ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് സമന്‍സ് അയച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം എത്തിയില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. 

സംഭവത്തില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ചീഫ് സെക്രകട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഫെഡറല്‍ സംവിധാനങ്ങള്‍ തകര്‍ക്കാനാണ് ദേശീയ അന്വേഷണ ഏജന്‍സികളെ വരുതിയിലാക്കി ബിജെപി ശ്രമിക്കുന്നത് എന്നാരോപിച്ചായിരുന്നു സഭയില്‍ പ്രതിപക്ഷം ബഹളം വച്ചത്. 

സിബിഐയെ തെറ്റായി ഉപയോഗിക്കുന്ന കേന്ദ്രത്തിന് എതിരെയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ സത്യാഗ്രാഹം. ഭരണഘടനയെ തകര്‍ക്കാനുള്ള മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ നീക്കത്തെ ശക്തമായി ചെറുക്കും- തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഗത റോയ് പറഞ്ഞു. 

അധികാരത്തിലെത്തിയ ദിവസം മുതല്‍ രാഷ്ട്രത്തിന് വേണ്ടിയല്ല ബിജെപി പ്രവര്‍ത്തിക്കുന്നത്, പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചു. 

ശാരദ ചിട്ടി തട്ടിപ്പ്, റോസ് വാലി തട്ടിപ്പു കേസുകളില്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി സിബിഐ എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടത്തം. കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളും ഫയലുകളും കാണാതായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് സിബിഐ പലതവണ സമന്‍സ് അയച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കൊല്‍ക്കത്തയിലെത്തിയത്. കമ്മീഷണറുടെ വസതി പരിശോധിക്കാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയില്‍ പൊലീസ് തടഞ്ഞു.

ബംഗാള്‍ പൊലീസ് വളഞ്ഞ കൊല്‍ക്കത്തയിലെ സിബിഐ ഓഫീസിന്റെ സുരക്ഷാ ചുമതല സിആര്‍പിഎഫ് ഏറ്റെടുത്തു. സിബിഐയുടെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാരാണ് സേനയെ വിന്യസിച്ചത്. ബംഗാള്‍ പൊലീസില്‍ നിന്ന് സുരക്ഷ വേണമെന്ന് സിബിഐ പേഴ്‌സണല്‍ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട ചുമതല കേന്ദ്രസേനകള്‍ക്കാണെന്ന ചട്ടത്തിന്റെ ബലത്തിലാണ് രാത്രിയോടെ കേന്ദ്രസേനയെ സിബിഐ ഓഫീസില്‍ വിന്യസിച്ചിരിക്കുന്നത്. കേന്ദ്രസേന എത്തിയതിന് പിന്നാലെ സിബിഐ ഓഫീസ് വളഞ്ഞ പൊലീസ് സേന പിന്‍വലിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com