ബിജെപി അധികാരത്തില്‍ എത്തിയാല്‍ തൃണമൂല്‍ ഗുണ്ടകളെ പ്ലക്കാര്‍ഡുമായി റോഡിലൂടെ നടത്തുമെന്ന് യോഗി ആദിത്യനാഥ്

മുഹറത്തിന് നല്‍കുന്ന തുക പോലും മമതാ ബാനര്‍ജി ദുര്‍ഗ്ഗാപൂജയ്ക്ക് നല്‍കുന്നില്ല
ബിജെപി അധികാരത്തില്‍ എത്തിയാല്‍ തൃണമൂല്‍ ഗുണ്ടകളെ പ്ലക്കാര്‍ഡുമായി റോഡിലൂടെ നടത്തുമെന്ന് യോഗി ആദിത്യനാഥ്


കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ തൃണമൂല്‍ ഗുണ്ടകളെ പ്ലക്കാര്‍ഡുമായി റോഡിലൂടെ നടത്തുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മമത സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ റോഡ് മാര്‍ഗ്ഗം എത്തിയാണ് പുരുലിയയിലെ ബിജെപി റാലിയില്‍ യോഗി പങ്കെടുത്തത്. പ്രസംഗത്തിലുടനീളം മമതയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് യോഗി നടത്തിയത്. 

ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം, വന്ദേമാതരം എന്ന മുദ്രാവാക്യത്തോടെയായിരുന്നു യോഗി തന്റെ പ്രസംഗം ആരംഭിച്ചത്. ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് താന്‍ റോഡ് മാര്‍ഗ്ഗമാണ് ബംഗാളില്‍ എത്തിയത്. ഇതുമൂലം ജനങ്ങളുടെ ദാരിദ്ര്യം നേരില്‍ കാണാന്‍ കഴിഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ രാജ്യമെങ്ങും പുരോഗതിയിലേക്ക് നീങ്ങുമ്പോള്‍ ബംഗാളില്‍ മാത്രം വികസനത്തിന്റെതായി ഒന്നും കാണാനില്ലെന്ന് യോഗി പറഞ്ഞു.

രാജ്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ നാടാണ് ബംഗാള്‍. നമ്മുടെ ദേശീയഗാനം പോലും ബംഗാളിന്റെ സംഭാവനയാണ്. എന്നാല്‍ ബംഗാളിലെ മമതയുടെ ഭരണം അഴിമതിയുടെതും ജനാധിപത്യവിരുദ്ധതതയുടെതുമാണെന്ന് യോഗി പറഞ്ഞു.

മുഹറത്തിന് നല്‍കുന്ന തുക പോലും മമതാ ബാനര്‍ജി ദുര്‍ഗ്ഗാപൂജയ്ക്ക് നല്‍കുന്നില്ല. ബംഗാളില്‍ കലാപമഴിച്ചുവിട്ടാണ് മമത തന്റെ സ്വാധിനം നിലനിര്‍ത്തുന്നത്. തന്റെ നേട്ടത്തിനായി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ്. ഈ സര്‍ക്കാരിനെ പുറത്താക്കിയേ പറ്റൂ. സംസ്ഥാനത്ത് ബിജെപി അധികരാത്തിലെത്തിയാല്‍ തൃണമൂല്‍ ഗുണ്ടകളെ പ്ലക്കാര്‍ഡുമായി റോഡിലൂടെ നടത്തുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. 

മോദിയുടെ നേതൃത്വത്തില്‍ മറ്റ് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ അഭിമാനകരമായി മുന്നേറുകയാണ്. ജനാധിപത്യരാജ്യത്ത് മുഖ്യമന്ത്രി തന്നെ ധര്‍ണയിരിക്കുന്നതിനെക്കാള്‍ നാണക്കേടായി മറ്റെന്തെണ്ടെന്നും യോഗി പരിഹസിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com