ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐയുടെ നടപടികള്‍ തടഞ്ഞതിന് തെളിവുണ്ടെങ്കില്‍ നല്‍കാന്‍ സുപ്രിം കോടതി. അങ്ങനെയാണെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ശാരദ ചിട്ടിതട്ടിപ്പ്, റോസ് വാലി കേസുകളില്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നതിനായാണ് സിബിഐ ഉദ്യോഗസ്ഥരെത്തിയത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതായതിനെ തുടര്‍ന്ന് അന്വേഷണ സംഘം നേരത്തേ രാജീവ് കുമാറിന് സമന്‍സ് അയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയിലെത്തിയതും മമതയുടെ പൊലീസ് തടഞ്ഞതും.
പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കോടതിയലക്ഷ്യം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിബിഐ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. എന്നാല്‍ സിബിഐ രാഷ്ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ എ എം സിങ്വിയുടെ വാദം. കേസുകളില്‍ രാജീവ് കുമാര്‍ സാക്ഷി മാത്രമാണെന്നും പ്രതിയല്ലെന്നും സിബിഐ സൗകര്യപൂര്‍വ്വം മറക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തെളിവ് നശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനിന്നുവെന്ന ആരോപണം ഗൗരവകരമാണെന്ന് നിരീക്ഷിച്ച കോടതി, ഈ വാദം സാധൂകരിക്കുന്ന തെളിവുകള്‍ സുപ്രിംകോടതിയില്‍ കൈമാറണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ