ശാരദ ചിട്ടി തട്ടിപ്പില്‍ ബിജെപി മന്ത്രിക്കും പങ്ക്; തട്ടിയത് മൂന്നുകോടി: തെളിവുമായി മമത

ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ ബിജെപി മന്ത്രിക്കും പങ്കുണ്ടെന്ന് ആരോപിക്കുന്ന കത്ത് പുറത്തുവിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
ശാരദ ചിട്ടി തട്ടിപ്പില്‍ ബിജെപി മന്ത്രിക്കും പങ്ക്; തട്ടിയത് മൂന്നുകോടി: തെളിവുമായി മമത



കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന് എതിരെ മൂന്നുദിവസമായി നടന്നുവന്ന ധര്‍ണ അവസാനിപ്പിച്ചതിന് പിന്നാലെ ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ ബിജെപി മന്ത്രിക്കും പങ്കുണ്ടെന്ന് ആരോപിക്കുന്ന കത്ത് പുറത്തുവിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി നേതാവും അസം ധനമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മയ്ക്ക് എതിരെ ശാരദ ചിട്ടി തട്ടിപ്പ് കേസ് പ്രതി സുദീപ്ത സെന്‍ സിബിഐയുടെ കൊല്‍ക്കത്ത ആന്റി കറപ്ഷന്‍ ബ്രാഞ്ചിന് നല്‍കിയ കത്താണ് മമത പുറത്തുവിട്ടിരിക്കുന്നത്. ഹിമന്ത ബിശ്വ ശര്‍മ മൂന്നുകോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് സുദീപ്ത കത്തില്‍ ആരോപിക്കുന്നത്. 

മറ്റൊരു ഉന്നത വ്യക്തികൂടി എന്നെ ചതിച്ചു. അത് ഹിമന്ത ബിശ്വ ശര്‍മയാണ്. അദ്ദേഹം ഞങ്ങളുടെ പക്കല്‍ നിന്ന് മൂന്നുകോടിയില്‍ കുറയാതെ പണം കൈക്കലാക്കി. -കത്തില്‍ പറയുന്നു. 

മോദിയുടെ ആജ്ഞ അനുസരിച്ചാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. ഏജന്‍സി പ്രതിപക്ഷത്തെ മാത്രം ലക്ഷ്യം വയ്ക്കുകയാണ്. ബിജെപിക്കൊപ്പം ചേര്‍ന്നവര്‍ മാത്രമാണ് സുരക്ഷിതര്‍. എതിര്‍ ശബ്ദമുയര്‍ത്തുന്നവര്‍ പക പോക്കലിന് വിധേയരാകുകയാണ്- കത്ത് പുറത്തുവിട്ടുകൊണ്ട് മമത പറഞ്ഞു. 

എന്തുകൊണ്ട് സിബിഐ ചിട്ടിഫണ്ട് കമ്പനിയില്‍ നിന്ന് പണം തട്ടിയ ബിജെപി നേതാക്കള്‍ക്ക് എതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും മമത ചോദിച്ചു. 2004ലെ ടാഗോറിന്റെ നോബേല്‍ സമ്മാനം മോഷണം പോയ കേസിന് എന്ത് സംഭവിച്ചു? സിംഗൂര്‍ കേസിന്റെ ഗതി എന്തായി? നന്ദി ഗ്രാം അക്രമങ്ങളുടെ കേസിന് എന്ത് സംഭവിച്ചു? ടാഗോറിന്റെ നോബേല്‍ സമ്മാനം ആദ്യം കണ്ടുപിടിക്കാന്‍ അമിത് ഷായും മോദിയും സിബിഐയോട് പറയണമെന്നും കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ പരാചയങ്ങള്‍ ചൂണ്ടിക്കാട്ടി മമത പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com