ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളന്‍ കാവല്‍ക്കാരനെ കുറ്റം പറയുന്നുവെന്ന് രാഹുല്‍ഗാന്ധിക്ക് മോദിയുടെ മറുപടി. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന കോണ്‍ഗ്രസ് വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. കോണ്‍ഗ്രസ് ഭരിച്ച 55വര്‍ഷത്തെ ഭരണവും തന്റെ 55 മാസത്തെ ഭരണവും താരതമ്യം ചെയ്യുവെന്നും മോദി നയപ്രഖ്യാപന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് 55 വര്‍ഷം രാജ്യം ഭരിച്ചിട്ടും എല്ലായിടത്തും വൈദ്യുതി എത്തിക്കാന്‍ പോലും ആയില്ല. രാജ്യമാകെ വൈദ്യുതി എത്തുന്നതിനായി താന്‍ അധികാരത്തില്‍ ഏറേണ്ടി വന്നു. 55 മാസത്തിനിടെ 13 കോടി സൗജന്യ ഗ്യാസുകളാണ് വിതരണം ചെയ്തത്. 7ലക്ഷം കോടി രൂപ മുദ്രാബാങ്കിലൂടെ വായ്പയായി നല്‍കി. നോട്ടുനിരോധനത്തിലൂടെ മൂന്ന് ലക്ഷം കടലാസ് കമ്പനികള്‍ അടച്ചുപൂട്ടി. വിദേശപണം സ്വീകരിച്ച 20000 ത്തോളം കമ്പനികള്‍ പൂട്ടിപ്പോയെന്നും മോദി പറഞ്ഞു. ബിസി എന്നാല്‍ ബിഫോര്‍ കോണ്‍ഗ്രാസാണെന്നും എഡി എന്നത് ആഫ്റ്റര്‍ ഡൈനാസ്റ്റിയാണെന്നുമായിരുന്നു മോദിയുടെ പരിഹാസം.
സത്യസന്ധരായ സര്‍ക്കാരാണ് തന്റെത്. രാജ്യത്തെ അഴിമതി കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഭരണത്തിനിടെ സ്വത്ത് വര്‍ധിപ്പിക്കാന്‍ മാത്രമാണ് അവര്‍ ശ്രമിച്ചത്.സര്‍ക്കാരുകളെ പിരിച്ചുവിടാനുള്ള 356ാം വകുപ്പ് നൂറ് തവണ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്തു. ഇതിന്റെ ഉദാരഹരണമാണ് കേരളത്തിലെ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതെന്നും മോദി പറഞ്ഞു.
പ്രസംഗത്തില്‍ പ്രധാനമായും തന്റെ ഭരണനേട്ടങ്ങളാണ് മോദി എണ്ണിപ്പറഞ്ഞത്. റഫേല്‍ ഇടപാടില്‍ ഒരു പ്രത്യേക കമ്പനിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ ഭരണകാലത്തുള്ള എല്ലാ ആയുധ ഇടപാടുകളില്‍ ഒരു മധ്യസ്ഥന്‍ ഉണ്ടായിരുന്നു. ഈ ഇടപാടില്‍ ഇങ്ങനെ ഒരു ഇടപെടല്‍ ഇല്ലെന്നും ജനങ്ങള്‍ക്കും സുപ്രീം കോടതിക്കും വ്യക്തമാണ്. ഇന്ത്യയുടെ വ്യോമസേനയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. വാധ്രയൈ കള്ളപ്പണത്തിനെതിരായ തന്റെ നീക്കങ്ങള്‍ തുടരും. എവിടെയാണ് ഓരോരുത്തരുടെ സ്വത്തുക്കള്‍ എന്ന വിവരം പുറത്തുവന്നു തുടങ്ങിയെന്നും മോദി പറഞ്ഞു.
മഹാസഖ്യത്തിനെതിരെയും മോദി ആഞ്ഞടിച്ചു. കേരളത്തില്‍ പര്‌സപരം മിണ്ടാത്തവരാണ് മഹാസഖ്യത്തിനായി ഡല്‍ഹിയിലും കൊല്‍ക്കത്തയിലും അണിനിരക്കുന്നത്. മലിനപ്പെട്ട സഖ്യമാണ് പ്രതിപക്ഷത്തിന്റെത്. രാജ്യത്ത് വിശാലസഖ്യം അധികാരത്തില്‍ വരില്ലെന്നും മോദി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ