മുംബൈ: ഗിയറിന് പകരം മുള വടി ഉപയോഗിച്ച് സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. 21കാരനായ ഉത്തര്‍പ്രദേശ് സ്വദേശി രാജ് കുമാറാണ് അറസ്റ്റിലായത്.
കഴിഞ്ഞ മൂന്ന് ദിവസമായി മുളവടിയിലാണ് ബസ് ഓടിച്ചതെന്ന് ഇയാൾ ചോദ്യം ചെയ്യലിനിടയിൽ പൊലീസിനോട് പറഞ്ഞു. പൊട്ടിയ ഗിയര്‍ ലിവര്‍ നന്നാക്കാന്‍ സമയം കിട്ടാതിരുന്നതിനാലാണ് മുളവടി ഉപയോഗിച്ചതെന്നാണ് പൊലീസിനോട് പറഞ്ഞത്.
രാജ് കുമാര്‍ ഓടിച്ച സ്‌കൂള്‍ ബസ് മുംബൈയിലെ മധു പാര്‍ക്കിന് സമീപത്തുവെച്ച് ഒരു ബിഎംഡബ്ല്യു കാറുമായി കൂട്ടിയിടിച്ചതിനെത്തുടർന്നാണ് ഗിയറിനുപകരം മുള വടി ഉപയോഗിച്ചുള്ള ഡ്രൈവിങ് വിവരങ്ങൾ പുറത്തുവന്നത്. അപകടമുണ്ടായിട്ടും ബസ് നിർത്താതെ പോയതിനെത്തുടർന്ന് കാർ ഉടമ പിന്തുടർന്ന് പിടിച്ചു. രാജ് കുമാറിനോട് സംസാരിക്കുന്നതിനിടയിലാണ് ഗിയറിന് പകരം മുളവടി കാണുന്നത്. വാഹനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കാർ ഉടമ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുക്കയും ചെയ്തു.
279, 336 വകുപ്പുകള്‍ പ്രകാരമാണ് രാജ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ