പ്രതിരോധ സെക്രട്ടറി അതിര് വിട്ടു ; പരീക്കറുടെ  മറുപടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു

മോഹന്‍കുമാറിന്റെ കത്തിന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നല്‍കിയ മറുപടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു
പ്രതിരോധ സെക്രട്ടറി അതിര് വിട്ടു ; പരീക്കറുടെ  മറുപടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലില്‍ അതൃപ്തി അറിയിച്ചുകൊണ്ടുള്ള പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാറിന്റെ കത്തിന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നല്‍കിയ മറുപടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. പ്രതിരോധ സെക്രട്ടറി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കട്ടെയെന്നാണ് പരീക്കര്‍ നിര്‍ദേശിച്ചിട്ടുള്ളത്. 

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ഇന്ത്യയുടെ വിലപേശല്‍ ശേഷിയെ ബാധിക്കുമെന്നും, ഇന്ത്യന്‍ നിലപാടുകളെ ദുര്‍ബലപ്പെടുത്തുമെന്നുള്ള പ്രതിരോധ സെക്രട്ടറിയുടെ കത്തിലെ പരാമര്‍ശം അതിര് കടന്നതാണെന്നും പരീക്കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രാലയം നിയോഗിച്ച സംഘം ചര്‍ച്ചകള്‍ നടത്തുന്നതിനിടെ, പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയെന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായത്. പ്രതിരോധമന്ത്രാലയം സെക്രട്ടറി മോഹന്‍കുമാര്‍ ഇതിനെ എതിര്‍ത്ത് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. മോഹന്‍കുമാര്‍ ഫയലില്‍ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് സഹിതം ദ ഹിന്ദു ദിനപ്പത്രമാണ്, കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. 

2015 ഒക്ടോബര്‍ 23 ന് ഫ്രഞ്ച് സംഘത്തലവന്‍ ജനറല്‍ സ്റ്റീഫന്‍ റെബ് എഴുതിയ കത്തിലാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ്  സെക്രട്ടറി ജാവേദ് അഷ്‌റഫും ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡൈ്വസര്‍ ലൂയിസ് വാസിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ചുള്ള കത്തിലെ പരാമര്‍ശമാണ് സമാന്തര ചര്‍ച്ചകളിലേക്ക് വിരല്‍ ചൂണ്ടിയത്. 

ജനറല്‍ റബ്ബിന്റെ കത്ത് പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരം ചര്‍ച്ചകള്‍ റഫാല്‍ കരാര്‍ സംബന്ധിച്ച് ഇന്ത്യന്‍ സംഘത്തിന്റെ വിലപേശല്‍ ശേഷിയെയും ചര്‍ച്ചകളെയും ദുര്‍ബലപ്പെടുത്തുന്നതാണെന്നും, ഇത് ഒഴിവാക്കണമെന്നും പ്രതിരോധമന്ത്രിക്ക് അയച്ച കത്തില്‍ പ്രതിരോധ സെക്രട്ടറി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com