ന്യൂഡല്‍ഹി: ബിജെപി സഖ്യ കക്ഷിയായ ശിവസേനയുടെ നേതാവ് സഞ്ജയ് റാവത്ത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സമര വേദിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത് ശ്രദ്ധേയമായി. വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച വേദിയിലേക്കാണ് സഞ്ജയ് റാവത്തും എത്തിയത്.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ന്യൂഡൽഹിയിലെ ആന്ധ്രാ ഭവനിലാണ് ചന്ദ്രബാബു നായിഡു നിരാഹാര സമരം നടത്തിയത്. ആന്ധ്രാപ്രദേശിനോട് നീതികാട്ടിയില്ലെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷമാണ് ചന്ദ്രബാബു നായിഡു ബിജെപി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യത്തില്‍നിന്ന് പിന്മാറിയത്. തുടര്‍ന്ന് പ്രതിപക്ഷ സഖ്യത്തിന്റെ നേതൃ സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
സമരത്തിന് പിന്തുണയറിക്കാന്‍ എത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോട് ഉപമിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള മോദിയുടെ ഇടപെടല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പെരുമാറുന്നതു പോലെയാണെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും അടക്കമുള്ള നേതാക്കള്‍ ചന്ദ്രബാബു നായിഡുവിന് പിന്തുണയുമായി സമര വേദിയില്‍ എത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ