ന്യൂഡൽഹി: ന്യൂനപക്ഷ മത വിഭാഗങ്ങൾക്കുള്ള പൊതു നിർവചനവും സംസ്ഥാന തലത്തിൽ ന്യൂനപക്ഷങ്ങളെ നിശ്ചയിക്കാനുള്ള മാനദണ്ഡവും എന്താണെന്ന് വ്യക്തമാക്കണമെന്ന് സുപ്രിംകോടതി. ദേശീയ ന്യൂനപക്ഷ കമ്മീഷനോടാണ് സുപ്രിംകോടതി ഇക്കാര്യം ചോദിച്ചത്. മൂന്ന് മാസത്തിനുള്ളിൽ നിർവചനവും മാനദണ്ഡവും നിശ്ചയിക്കണമെന്നും കോടതി നിർദേശിച്ചു.
ഹിന്ദു മത വിഭാഗത്തെ എട്ടു സംസ്ഥാനങ്ങളിൽ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ നിർദേശം.
2011ലെ സെന്‍സസ് പ്രകാരം കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലും (2.5%), മിസോറാം (2.75%), നാഗാലാന്‍ഡ് (8.75%), മേഘാലയ (11.53%), ജമ്മു- കശ്മീര്‍ (28.44%), അരുണാചൽ പ്രദേശ് (29%), മണിപ്പൂര്‍ (31.39%), പഞ്ചാബ് (38.40) എന്നീ സംസ്ഥാനങ്ങളിൽ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
1993ലെ കേന്ദ്രസർക്കാർ വിജ്ഞാപന പ്രകാരം മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി വിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി കണക്കാക്കുന്നത്. 2014ല്‍ ജൈന വിഭാഗത്തിനും ന്യൂനപക്ഷ പദവി നൽകിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ