ന്യൂഡല്‍ഹി : കോടതിയലക്ഷ്യ കേസില്‍ സിബിഐ മുന്‍ ഇടക്കാല മേധാവി നാഗേശ്വര റാവുവിനെ സുപ്രിംകോടതി ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ഇന്ന് കോടതി പിരിയും വരെ തടവുമാണ് ശിക്ഷ വിധിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ബിഹാറിലെ മുസഫർപൂർ ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ നടന്ന ലൈംഗികപീഡന കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനായ എ കെ ശർമ്മയെ സ്ഥലം മാറ്റിയ സംഭവത്തിലാണ് നടപടി. നാഗേശ്വര റാവുവിന്റെ മാപ്പപേക്ഷ കോടതി തള്ളി.
ഒരാഴ്ചയ്ക്കകം പിഴ തുക കെട്ടിവെക്കണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. നാഗേശ്വര റാവു ചെയ്തത് കോടതിയലക്ഷ്യമാണ്. അദ്ദേഹത്തിന്റെ കരിയറിൽ ഇക്കാര്യം രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. സിബിഐ ലീഡൽ അഡ്വൈസറെയും കോടതി പിരിയും വരെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഇതുവരെ യാതൊരു ആക്ഷേപങ്ങളുമില്ലാത്ത, മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥനാണ് നാഗേശ്വര റാവു. അതിനാൽ അദ്ദേഹത്തിന്റെ മാപ്പപേക്ഷ പരിഗണിച്ച് കോടതിയിൽ നിന്നും ദയാപരമായ നടപടി ഉണ്ടാകണമെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടു. എന്നാൽ മാപ്പപേക്ഷ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സംഭവത്തിൽ സുപ്രിംകോടതിയിൽ നിരുപാധികം മാപ്പു ചോദിച്ചുകൊണ്ട് നാഗേശ്വരറാവു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. തന്റെ നടപടി തെറ്റായിപ്പോയെന്നും, കോടതിയോട് നിരുപാധികം മാപ്പു ചോദിക്കുന്നതായും നാഗേശ്വര റാവു സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. സുപ്രിം കോടതിയുടെ ഉത്തരവ് നിലനിൽക്കുമ്പോൾ താൻ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ പാടില്ലായിരുന്നു. സ്ഥലംമാറ്റത്തിന് മുമ്പ് നിയമപരമായി തടസ്സമുണ്ടോ എന്ന് പരിശോധിക്കാതിരുന്നതും തന്റെ തെറ്റാണെന്നും സത്യവാങ്മൂലത്തിൽ നാഗേശ്വരറാവു വ്യക്തമാക്കിയിരുന്നു.
കേസന്വേഷണ ചുമതലയുണ്ടായിരുന്ന സിബിഐ ജോയിന്റ് ഡയറക്ടർ എ കെ ശർമ്മയെയാണ് ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ നാഗേശ്വര റാവു സ്ഥലംമാറ്റിയത്. ഇത് ചോദ്യം ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥനായ എ കെ ശർമ്മ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ, കോടതിയുടെ അനുമതി കൂടാതെ സ്ഥലംമാറ്റിയത് കോടതി അലക്ഷ്യമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ദൈവത്തിന് മാത്രമേ ഇനി നാഗേശ്വരറാവുവിനെ രക്ഷിക്കാനാകൂ എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാനും കോടതി തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് നാഗേശ്വര റാവു മാപ്പ് ചോദിച്ച് സത്യവാങ്മൂലം സമർപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ