നാണമില്ലായ്മയുടെ പരകോടി; രാഹുലിന്റെ ആരോപണത്തിനെതിരെ ബിജെപി

പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ രാഹുല്‍ ആധാരമാക്കുന്ന ഇ മെയില്‍ സന്ദേശത്തിന് റഫാല്‍ വിമാന ഇടപാടുമായി ബന്ധമൊന്നുമില്ലെന്ന് രവിശങ്കര്‍ പ്രസാദ്
നാണമില്ലായ്മയുടെ പരകോടി; രാഹുലിന്റെ ആരോപണത്തിനെതിരെ ബിജെപി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാജ്യദ്രോഹ കുറ്റം ഉന്നയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാണമില്ലായ്മയുടെയും ഉത്തരവാദിത്വരാഹിത്യത്തിന്റെയും പരകോടിയില്‍ എത്തിയിരിക്കുകയാണെന്ന് ബിജെപി. പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ രാഹുല്‍ ആധാരമാക്കുന്ന ഇ മെയില്‍ സന്ദേശത്തിന് റഫാല്‍ വിമാന ഇടപാടുമായി ബന്ധമൊന്നുമില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട ഇ മെയില്‍ സന്ദേശമാണ് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. റഫാല്‍ വിമാന ഇടപാടുമായി അതിനു ബന്ധമൊന്നുമില്ല. എയര്‍ ബസ് കമ്പനിയുടെ ആഭ്യന്തര ഇ മെയില്‍ സന്ദേശമാണ് രാഹുല്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതെങ്ങനെ രാഹുല്‍ ഗാന്ധിക്കു കിട്ടിയെന്നു വെളിപ്പെടുത്തണം. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് നടത്തിയ ഇടപാടുകളില്‍ സംശയത്തിന്റെ മുനയിലായിരുന്ന കമ്പനിയാണ് എയര്‍ ബസ് എന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.

വിദേശ കമ്പനിയുടെ ലോബിയിസ്റ്റ് ആയാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നത്. മുന്‍ പ്രധാനമന്ത്രിമാരുടെ കാലത്തെ പല പ്രതിരോധ ഇടപാടുകളെക്കുറിച്ചും ബിജെപിക്ക് എതിര്‍ അഭിപ്രായമുണ്ട്. എന്നാല്‍ അവരൊന്നും രാജ്യദ്രോഹ കുറ്റം ചെയ്തതായി ബിജെപി ആരോപിച്ചിട്ടില്ല. ഇപ്പോള്‍ മോദിക്കെതിരെ രാജ്യദ്രോഹ ആരോപണം ഉന്നയിക്കുന്നതിലൂടെ സ്വന്തം മുഖത്ത് ചെളിവാരിയെറിയുകയാണ് രാഹുല്‍ ചെയ്യുന്നതെന്ന് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com