ജയ്പുർ: സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനിൽ ഗുജ്ജർ വിഭാഗക്കാർ നടത്തുന്ന പ്രക്ഷോഭം ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. ദിവസങ്ങൾ പിന്നിടുംതോറും സമരം തീവ്രസ്വഭാവത്തിലേക്ക് കടക്കുകയാണ്.
പ്രതിഷേധക്കാർ ഗതാഗതം തടസപ്പെടുത്തുകയും ട്രെയിൻ തടയലുമൊക്കെയായി മുന്നോട്ട് പോവുകയാണ്. ആഗ്ര-ജയ്പുർ-ബിക്കാനീർ ദേശീയപാത പ്രതിഷേധക്കാർ ഉപരോധിച്ചു. മൂന്നു ട്രെയിനുകളും റദ്ദാക്കി. രണ്ടെണ്ണം വഴിതിരിച്ചുവിട്ടു.
അതേസമയം, അഞ്ചു ശതമാനം സംവരണത്തിനായുള്ള ഗുജ്ജർ വിഭാഗത്തിന്റെ ആവശ്യത്തിന്മേൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിയമസഭയിൽ ഇന്ന് പ്രഖ്യാപനം നടത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായും പാർട്ടി നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് തൊഴിൽ, വിദ്യാഭ്യാസം എന്നിവക്ക് അഞ്ച് ശതമാനം സംവരണം ആവശ്യപ്പെട്ട് ഗുജ്ജർ നേതാവ് കിരോരി സിംഗ് ബെയിൻസ്ല പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ