മുംബൈ: മുപ്പതിലധികം വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ ഇൻഡിഗോ റദ്ദാക്കിയതോടെ ആയിരക്കണക്കിനു യാത്രക്കാർ പെരുവഴിയിലായി. പൈലറ്റ് ക്ഷാമത്തിന്റെ പേരിലാണ് രാജ്യത്തെ പ്രധാന വിമാന താവളങ്ങളിലേക്കുള്ള സർവീസുകളടക്കം മുടങ്ങിയത്. അവസാന നിമിഷം മാത്രമറിഞ്ഞതിനാൽ വളരെ ഉയര്‍ന്ന നിരക്കില്‍ മറ്റു കമ്പനികളുടെ സർവീസുകളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു.
മോശം കാലാവസ്ഥയും മറ്റു തടസ്സങ്ങളും നേരിടുന്നതിനാൽ അപ്രതീക്ഷിതമായി സര്‍വീസുകൾ നിര്‍ത്തിവയ്‌ക്കേണ്ടി വന്നെന്നാണ് അധികൃതരുടെ വിശദീകരണം. തിങ്കളാഴ്ച 32 സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു സർവീസുകളാണു റദ്ദാക്കിയവയിൽ കൂടുതൽ. പൈലറ്റുകളുടെ ലഭ്യതക്കുറവിനാലാണു സര്‍വീസ് നിര്‍ത്തിവച്ചതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിസന്ധി കുറച്ചു ദിവസങ്ങൾ കൂടി തുടരും. ദിനംപ്രതി 30 സര്‍വീസുകൾ മുടങ്ങുമെന്നും യാത്രക്കാർ സഹകരിക്കണമെന്നും കമ്പനി അഭ്യർഥിച്ചു. വിഷയം ശ്രദ്ധയിൽപെട്ടെന്നും വേണ്ടി വന്നാൽ ഇടപെടുമെന്നും ഡിജിസിഎയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് അസൗകര്യം ഇല്ലെന്നും ബുക്ക് ചെയ്തതിനു തുല്യമായ യാത്രാ സൗകര്യം തന്നെയാണു മറ്റു വിമാനങ്ങളിലും ലഭിക്കുന്നതെന്നും കമ്പനി അധികൃതർ അവകാശപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ