പുൽവാമ: ജമ്മു കശ്മിരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹനത്തിന് നേരെ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ അപലപിച്ച് ലോക രാജ്യങ്ങൾ. ഭീകരാക്രമണത്തിൽ അപലപിക്കുന്നുവെന്നും ഇന്ത്യക്കൊപ്പം നിന്ന് ഭീകരവാദത്തെ അമർച്ച ചെയ്യുമെന്നും ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ കെന്നറ്റ് ജെസ്റ്റർ അറിയിച്ചു. റഷ്യയും ഭൂട്ടാനും ശ്രീലങ്കയും ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തി.
മൂന്ന് മണിയോടെ ജമ്മു- ശ്രീനഗര്‍ ദേശീയ പാതയിലാണ് സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെ ഭീകരാക്രണം നടന്നത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോകുകയായിരുന്ന വാഹന വ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വെച്ച വാഹനം ഓടിച്ചു കയറ്റി സ്ഫോടനം നടത്തുകയായിരുന്നു.
ഭീകരാക്രമണത്തിൽ മരണ സംഖ്യ നാൽപ്പത്തിനാലായി. 45 ജവാൻമാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ 23ഓളം പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പാക്കിസ്ഥാൻ തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. വാർത്താ ഏജൻസിയിലേക്ക് വിളിച്ച് ആക്രമണം നടത്തിയത് തങ്ങളാണെന്ന് ജെയ്ഷെ മുഹമ്മദ് അറിയിക്കുകയായിരുന്നു. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും കനത്ത ഭീകരാക്രമണം ആണിത്.
ഒരിക്കലും മറക്കാനാവാത്ത വിധം തീവ്രവാദികളെ പാഠം പഠിപ്പിക്കണമെന്നും കനത്ത തിരിച്ചടി നല്‍കണമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നാളെ ശ്രീനഗറിലെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ