ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് ഹൈക്കമ്മീഷണറെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പാക് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മുഹമ്മൂദിനെയാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിളിച്ചുവരുത്തിയത്. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരസംഘടനായ ജയ്ഷെ- മുഹമ്മദിനെതിരെ അടിയന്തരവും വിശ്വസനീയവുമായ നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.
ഭീകരവാദികളെ പിന്തുണയ്ക്കുന്നവരെയും സഹകരിക്കുന്നവരുമായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാക്കിസ്ഥാന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യം വിജയ് ഗൊഖലെ അറിയിച്ചു.
അതേസമയം ജമ്മുകശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് പാക്കിസ്ഥാൻ ആവർത്തിച്ചു. അന്വേഷണം പോലും നടത്താതെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇന്ത്യ പാക്കിസ്ഥാന്റെ തലയിൽ കെട്ടിവയ്ക്കുകയാണ്. സൈനികർക്കു നേരെയുണ്ടായ ആക്രമണം ഗുരുതര പ്രശ്നമാണെന്നും പാക്കിസ്ഥാൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
ലോകത്ത് എവിടെ ആക്രമണമുണ്ടായാലും അത്തരം ആക്രമണങ്ങളെ പാകിസ്ഥാൻ അനുകൂലിക്കുന്നില്ല. ആക്രമണത്തെ അപലപിക്കുന്നതായും പാക്കിസ്ഥാൻ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ആഗോളഭീകരൻ എന്ന് അമേരിക്ക മുദ്രകുത്തിയ മൗലാന മസൂദ് അസ്ഹർ സ്ഥാപിച്ച ഭീകരസംഘടനയാണിത്. 2001-ലെ പാർലമെന്റ് ആക്രമണത്തിൽ പങ്കാളിത്തമുള്ള ജയ്ഷെയാണ് പത്താൻകോട്ട്, ഉറി ആക്രമണങ്ങൾ നടത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ