ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ കേന്ദ്രസർക്കാർ നിയമിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കെയാണ് നിയമനം. 1980 ബാച്ചിലെ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനാണ് സുശീല്‍ ചന്ദ്ര. സുനിൽ അറോറ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഒഴിവിലാണ് നിയമനം.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.റ്റി) വിഭാഗം മേധാവിയാണ് സുശീൽ ചന്ദ്ര. 61 കാരനായ സുശീൽ ചന്ദ്രയ്ക്ക് സിബിഡിറ്റിയിൽ മെയ് വരെ കാലാവധി ഉണ്ടായിരിക്കെയാണ് പുതിയ നിയമനം നല്‍കിയത്. സുശീൽ ചന്ദ്ര ഇന്ന് ചുമതലയേൽക്കും. അതിന് മുന്നോടിയായി അദ്ദേഹം സിബിഡിറ്റി ചെയർമാൻ സ്ഥാനം രാജിവെക്കും.
അശോക് ലവാസെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റൊരംഗം. നികുതി, സാമ്പത്തിക കാര്യങ്ങളിൽ വിദഗ്ധനായ സുശീൽ ചന്ദ്രയുടെ നിയമനം തെരഞ്ഞെടുപ്പ് ചെലവ് അടക്കമുള്ള വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഗുണകരമാകുമെന്നാണ് കരുതുന്നതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് നീരവ് മോഡിയും മെഹുല്‍ ചോക്‌സിയും 26,306 കോടി രൂപ കൊള്ളയടിച്ച് രാജ്യം വിട്ടപ്പോള്‍ കണ്ണടച്ച ഉദ്യോഗസ്ഥനെന്ന് ആരോപണം നേരിട്ടയാളാണ് സുശീല്‍ ചന്ദ്രയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല നേരത്തെ കടുത്ത ആരോപണം ഉന്നയിച്ചിരുന്നു.
വിജയ് മല്യ, നീരവ് മോഡി, മെഹുല്‍ ചോക്‌സി എന്നിവര്‍ രാജ്യം വിട്ടപ്പോള്‍ സിബിഡിറ്റി ചെയർമാനായിരുന്ന സുശീൽ ചന്ദ്ര എവിടെയായിരുന്നു.
നീരവ് മോഡിയേയും മെഹുല്‍ ചോക്‌സിയേയും രക്ഷപെടാന്‍ സഹായിച്ചതില്‍ സുശീല്‍ ചന്ദ്രയുടെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നും സുര്‍ജേവാല ചോദിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പുകാര്‍ രാജ്യം വിട്ട 2017 ജൂണ്‍ മുതല്‍ 2018 മെയ് വരെയുള്ള കാലയളവില്‍ സി.ബി.ഡി.റ്റിയില്‍ ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര ആയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ