മ​ഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും ഒരുമിച്ചുതന്നെ; സീറ്റുകളിൽ ധാരണ

മ​ഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും ഒരുമിച്ചുതന്നെ; സീറ്റുകളിൽ ധാരണ

മഹാരാഷ്ട്രയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് സഖ്യമായി നേരിടാന്‍ ബിജെപിയും ശിവസേനയും ധാരണയിലെത്തി

മുംബൈ: വെല്ലുവിളികളും അഭ്യൂഹങ്ങളുമൊക്കെ ഇനി പഴങ്കഥ. മഹാരാഷ്ട്രയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് സഖ്യമായി നേരിടാന്‍ ബിജെപിയും ശിവസേനയും ധാരണയിലെത്തി. ബിജെപി 25 സീറ്റിലും ശിവസേന 23 സീറ്റിലും മത്സരിക്കാനാണ് ഇരു പാർട്ടികളും തമ്മിൽ ധാരണയായത്. 48 സീറ്റുകളാണ് മഹാരാഷ്ട്രയ്ക്ക് ലോക്‌സഭയിലുള്ളത്. 2014 ലെ തിരഞ്ഞെടുപ്പില്‍ ശിവസേന 22 സീറ്റിലും ബിജെപി 26 സീറ്റിലുമായിരുന്നു മത്സരിച്ചത്. 

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെയാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുക. അതുകൊണ്ടു തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച് ഇരു പാര്‍ട്ടികളും ധാരണയിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്ക് ബിജെപി 145 സീറ്റുകളിലും ശിവസേന 143 സീറ്റുകളിലും മത്സരിക്കും. നിലവില്‍ കൈവശമുള്ള ഏഴ് സീറ്റുകളോളം ശിവസേനയ്ക്ക് വിട്ടുനല്‍കാനും ബിജെപി തയ്യാറായിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇരു പാര്‍ട്ടികളും ഇക്കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണം നല്‍കിയിട്ടില്ല.

കഴിഞ്ഞ തവണ ഉപ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച പാല്‍ഗട്ട് മണ്ഡലത്തില്‍ ബിജെപി ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. പകരം ആ സീറ്റ് ശിവസേനയ്ക്ക് നല്‍കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയും തമ്മില്‍ സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇവര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com