ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനുമായുള്ള ബന്ധം വീണ്ടും വഷളായിരിക്കെ, അതിർത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ ശക്തിപ്രകടനം. പാക്കിസ്ഥാനോടു ചേർന്ന പടിഞ്ഞാറൻ അതിർത്തിയിൽ സർവ സന്നാഹങ്ങളുമായിട്ടായിരുന്നു വ്യോമസേനയുടെ യുദ്ധ പരിശീലനം.
രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ ഇന്നലെ നടത്തിയ ‘വായുശക്തി’ അഭ്യാസപ്രകടനത്തിൽ 137 യുദ്ധവിമാനങ്ങൾ പങ്കെടുത്തു. ശത്രുവിനെതിരെ പകൽ – രാത്രി വ്യത്യാസമില്ലാതെ ആക്രമണം നടത്തുന്നതിനുള്ള സേനയുടെ ശേഷി പ്രകടനത്തിൽ വിലയിരുത്തി. സുഖോയ് 30 എംകെഐ, മിറാഷ് 2000, മിഗ്, ജാഗ്വാർ, തേജസ് യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും കരുത്ത് തെളിയിച്ചു.
യുദ്ധസാഹചര്യം പുനരാവിഷ്കരിച്ച് വ്യോമസേനാ ആക്രമണങ്ങളുടെ കുന്തമുനയായ ആകാശ്, അസ്ത്ര മിസൈലുകളിലായിരുന്നു പരീക്ഷണം. ശത്രുമേഖലയിൽ മിന്നലാക്രമണം നടത്തുന്നതിന് സേനയുടെ കമാൻഡോ വിഭാഗമായ ‘ഗരുഡ്’ സേനാംഗങ്ങളുടെ പ്രത്യേക പരിശീലനവും നടന്നു.
രാജ്യം ഏൽപിക്കുന്ന ഏതു ദൗത്യവും നടപ്പാക്കാൻ വ്യോമസേന തയ്യാറാണെന്ന് സേനാ മേധാവി എയർ ചീഫ് മാർഷൽ ബി എസ് ധനോവ വ്യക്തമാക്കി. നേരിട്ടുള്ള യുദ്ധത്തിലൂടെ നമ്മെ തോൽപിക്കാനാവില്ലെന്നു ശത്രുവിനറിയാം. അതിനാൽ അവർ മറ്റു മാർഗങ്ങൾ തേടുന്നു. ശത്രുവിനെ ശിക്ഷിക്കാനുള്ള നമ്മുടെ കരുത്തിന്റെ നേർക്കാഴ്ചയാണ് വായുശക്തി അഭ്യാസപ്രകടനമെന്ന് ധനോവ പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത നടപടികൾക്ക് വ്യോമസേന ഒരുങ്ങുന്നതിന്റെ സൂചനയും അദ്ദേഹം നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ