കശ്മീരിൽ ഭീകരാക്രണത്തിൽ നാൽപ്പത് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഗുരുതര സുരക്ഷാ പിഴവാണ് സംഭവിച്ചതെന്നും തങ്ങളുടെ ആവശ്യങ്ങൾ അധികാരികൾ വിലക്കെടുത്തില്ലെന്നും ആരോപിച്ച് സിആർപിഎഫ് ജവാൻ രംഗത്ത്. തങ്ങളെ വിമാനമാർഗം കൊണ്ടുപോകാൻ അഭ്യർഥിച്ചിരുന്നതായും എന്നാൽ ആ അഭ്യർത്ഥന അവഗണിക്കപ്പെട്ടുവെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സിആർപിഎഫ് ജവാൻ ദേശീയ വാർത്താ വെബ്സൈറ്റായ ‘ദ ക്വിന്റി’നോട് വെളിപ്പെടുത്തി. പുൽവാമയിൽ ഉണ്ടായത് സുരക്ഷാവീഴ്ചയാണെന്ന് മുൻ സിആർപിഎഫ് ഐജി പിഎസ് പൻവാർ പറഞ്ഞതായും രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ മുന്നറിയിപ്പ് അവഗണിച്ചതായും സൈനികൻ പറയുന്നു.
‘കശ്മീർ താഴ്വരയിൽ ഞങ്ങളുടെ സുരക്ഷ ആശങ്കയിലാണ്. ജമ്മുവിനും കശ്മീരിനുമിടയിൽ യാത്ര വളരെ അപകടകരമാണ്. എന്തുകൊണ്ടാണ് സിആർപിഎഫ് ജവാന്മാരെ വ്യോമമാർഗം കൊണ്ടുപോകാതിരുന്നത്? ബുള്ളറ്റ് പ്രൂഫ് ബസുകളെങ്കിലും ഉപയോഗിക്കാമായിരുന്നു. 78 വാഹനങ്ങളുടെ നീണ്ട നിരയും ഭീകരവാദികളെ പിന്തുണച്ചുവെന്ന് വേണം കരുതാൻ. സിവിൽ വാഹനങ്ങളും ആ സമയം റോഡിൽ ഉണ്ടായിരുന്നു.’ സിആർപി.എഫ് ജവാൻ പറഞ്ഞു.
‘വ്യോമമാർഗം ജവാന്മാരെ എത്തിക്കണമെന്ന ആവശ്യം ഈയാഴ്ച ആദ്യം സിആർപിഎഫ് ആഭ്യന്തരവകുപ്പിനോട് ഉന്നയിച്ചെങ്കിലും അവഗണിക്കപ്പെട്ടു. ഒരു മറുപടിയും ലഭിച്ചില്ല. ഹിമപാതത്തിൽ റോഡ് തടസ്സപ്പെട്ട് നിരവധി ജവാന്മാർ ദിവസങ്ങളായി ജമ്മുവിൽ കുടുങ്ങി. ഫെബ്രുവരി നാലിന് വാഹനവ്യൂഹം പോയതിന് ശേഷം സൈനിക നീക്കം ഉണ്ടായില്ല. പിന്നീട് 14നാണ് വാഹനങ്ങൾ പുറപ്പെട്ടത്. അതിനു നേരെയാണ് ചവേറാക്രമണമുണ്ടായത്. ആകാശമാർഗം സൈനികരെ എത്തിക്കാൻ ഒരു ശ്രമവും ഉണ്ടായില്ല.’ ജവാൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ