ലക്‌നൗ:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ വൈകിയായാലും ബിജെപിക്കെതിരായ മഹാസഖ്യത്തിന്റെ ഭാഗമാകാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 75 ഇടത്ത് ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ സീറ്റുധാരണയായി. മുന്‍നിശ്ചയപ്രകാരം അമേഠിയും റായ്ബറേലിയും ഒഴിച്ചിട്ടായിരുന്നു ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് അഖിലേഷ് യാദവും സീറ്റുവിഭജനം പ്രഖ്യാപിച്ചത്.
38 ഇടത്ത് ബിഎസ്പി മത്സരിക്കാനും 37 സീറ്റുകളില്‍ എസ്പി മത്സരിക്കാനും ഇരുപാര്‍ട്ടികളും ധാരണയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെയും മണ്ഡലങ്ങള്‍ ഒഴിച്ചിട്ട മഹാസഖ്യം ബാക്കി മൂന്നു സീറ്റുകള്‍ അജിത് സിങിന്റെ രാഷ്ട്രീയ ലോക് ദളിന് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ ത്രികോണമത്സരത്തിനുളള കളമാണ് ഉത്തര്‍പ്രദേശില്‍ ഒരുങ്ങിയിരിക്കുന്നത്. സീറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ച് മഹാസഖ്യവുമായുളള അതൃപ്തി പ്രകടമാക്കി എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. യുപിയുടെ ഒരു ഭാഗത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക വാദ്ര കടന്നുവന്നതോടെ, മായാവതി ചില വീട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രതീക്ഷിച്ചിരുന്നു. ഈ പ്രതീക്ഷകള്‍ കാറ്റില്‍പ്പറത്തിയാണ് മായാവതിയും അഖിലേഷ് യാദവും സീറ്റുധാരണ പരസ്യമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ