ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് 2016ലെ മിന്നലാക്രമണം നയിച്ച ലെഫ്റ്റനന്റ് ജനറല്‍ ഡി എസ് ഹൂഡ. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന തരത്തില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഹൂഡ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയ ഹൂഡയുടെ നേതൃത്വത്തില്‍ ദേശീയ സുരക്ഷാ പാനലിനെ നിയോഗിച്ചെന്നാണ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷൻ ഡോക്കുമെന്റിന് രൂപം നല്‍കുകയാണ് സുരക്ഷാപാനലിന്റെ ചുമതല. വിരമിച്ച സൈനിക ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരുമാണ് പാനലിലെ അംഗങ്ങള്‍ എന്നുമായിരുന്നു റിപ്പോർട്ട്.
സൈനിക നടപടി അനിവാര്യമായിരുന്നു എന്നതിനാലാണ് മിന്നലാക്രമണം നടത്തിയത്. അത് രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയാണോ, തെറ്റാണോ എന്ന് രാഷ്ട്രീയ നേതാക്കളാണ് ചിന്തിക്കേണ്ടത്. ഇക്കാര്യത്തില്‍ അമിതമായ പ്രചാരമൊന്നും വേണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ഹൂഡ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ