ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടർന്ന് സ്കൂൾ അധ്യാപികയെ യുവാവ് ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്നു. ചെന്നൈക്ക് സമീപം കടലൂര്‍ ജില്ലയിലെ കുറുഞ്ഞിപ്പാടിയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കെ രാജശേഖറെന്ന ആളാണ് കൊലപാതകം നടത്തിയത്. വിവാഹാഭ്യര്‍ഥന നിരസിച്ചതാവാം കാരണമെന്നാണ് പോലീസ് നിഗമനം.
ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അധ്യാപികയായ എസ് രമ്യ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കണക്ക് പഠിപ്പിക്കുന്നതിനായി രാവിലെ 8.30ന് ക്ലാസ് മുറിയിലെത്തിയിരുന്നു. ആ സമയത്ത് ക്ലാസില്‍ കുട്ടികളാരും ഉണ്ടായിരുന്നില്ല. ഈ സമയമാണ് കെ രാജശേഖര്‍ ഇവരെ ആക്രമിച്ചത്. രമ്യയുടെ കഴുത്തിന് വെട്ടേൽക്കുകയായിരുന്നു. വെട്ടേറ്റു കിടന്ന രമ്യയെ സ്കൂളിലെ ശുചീകരണ ജീവനക്കാരിയാണ് ആദ്യം കാണുന്നത്. എന്നാൽ രമ്യ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
അധ്യാപകയുടെ വീട് സ്‌കൂളിനടുത്തായതു കൊണ്ടു തന്നെ എല്ലാ ദിവസവും നേരത്തെ അവര്‍ സ്‌കൂളില്‍ വരുമായിരുന്നുവെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. വാക്ക് തര്‍ക്കത്തിനൊടുവിലാണ് കൊലയെന്നാണ് കരുതുന്നതെന്നും അധികൃതർ പറയുന്നു.
കോളേജ് പഠനകാലം മുതല്‍ രാജശേഖറിന് രമ്യയെ അറിയാം. ആറ് മാസം മുൻപ് രമ്യയെ വിവാഹം ചെയ്ത് തരുമോ എന്ന് രമ്യയുടെ മാതാപിതാക്കളോട് രാജശേഖര്‍ ആവശ്യപ്പെട്ടിരുന്നു. ഇതായിരിക്കാം പ്രതിയെ പ്രകോപിപ്പിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് രാജശേഖര്‍ സഹോദരിയെ അറിയിച്ചിരുന്നതായി വിവരം കിട്ടിയെന്നും പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ