അസം വ്യാജമദ്യ ദുരന്തം; മരണ സംഖ്യ നൂറ് കടന്നു, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും

ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോലാഘട്ടിലെ തേയിലതോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചവരില്‍ അധികവും
അസം വ്യാജമദ്യ ദുരന്തം; മരണ സംഖ്യ നൂറ് കടന്നു, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും

ഗോലാഘട്ട്: അസമില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ നൂറ് പിന്നിട്ടു. 102 പേര്‍ മരിച്ചപ്പോള്‍ 350 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ചികിത്സയിലുള്ള നിരവധി പേര്‍ ഗുരുതരാവസ്ഥയിലായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പൊലീസ് പറയുന്നു.

ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോലാഘട്ടിലെ തേയിലതോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചവരില്‍ അധികവും. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. ഗോലാഘട്ട്, ജോര്‍ഹട്ട് എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്. ജോര്‍ഹട്ടില്‍ 43 പേരും, ഗോലാഘട്ടില്‍ 59 പേരും മരിച്ചു. 

പൊലീസ് പിടിയിലായിരിക്കുന്നവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 15,000 ലിറ്റര്‍ മദ്യം വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരേയും സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ലക്ഷം രൂപയാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com