ജെയ്ഷെ ഭീകരരെന്ന് സംശയം; യുപിയിൽ രണ്ട് പേർ അറസ്റ്റിൽ
ലഖ്നൗ: പുൽവാമ ആക്രമണം നടത്തിയ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പ്രവർത്തകരെന്ന് സംശയിക്കുന്ന രണ്ട് പേർ ഉത്തർപ്രദേശിൽ അറസ്റ്റിലായി. സംഘടനയിലേക്ക് യുവാക്കളെ ചേർക്കുന്നവരെന്നു സംശയിക്കുന്ന രണ്ട് പേരെയാണ് സഹറൻപുർ ജില്ലയിലെ ദേവ്ബന്ദിൽ നിന്ന് ഇന്നലെ അർധ രാത്രി യുപി ഡിജിപി ഓപി സിങിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്.
കശ്മീരിലെ കുൽഗാം സ്വദേശി ഷാനവാസ് അഹമ്മദ് തേലി, പുൽവാമ സ്വദേശി ആഖിബ് അഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് പിസ്റ്റളും തിരകളും പിടിച്ചെടുത്തു. ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും വീഡിയോകളും ഫോട്ടോകളും കണ്ടെടുത്തു.
രാജ്യത്തെ പ്രമുഖ മുസ്‌ലിം മതപണ്ഡിത പരിശീലന കേന്ദ്രമായ ദാറുൽഉലൂം പ്രവർത്തിക്കുന്നത് ദേവ്‌ബന്ദിലാണ്. പിടിയിലായവർ മതപാഠശാലയിൽ പ്രവേശനം നേടിയവരല്ല വിദ്യാർഥികളെന്ന വ്യാജേന ഇവിടെ കഴിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ