ലഖ്നൗ: അലിഗഢ് മുസ്ലീം സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പൊലീസ് പിൻവലിച്ചു. സർവകലാശാലയിലെ 14 വിദ്യാർഥികൾക്കെതിരെയായിരുന്നു കുറ്റം ചുമത്തിയത്. തെളിവുകളുടെ അഭാവത്തിലാണ് കേസ് പിൻവലിച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വിദ്യാർഥികൾ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതായും തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ആരോപിച്ച് ഭാരതീയ യുവമോർച്ച ജില്ലാ പ്രസിഡന്റ് മുകേഷ് ലോധി നൽകിയ പരാതിയിലാണ് വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്.
എന്നാൽ സംഘർഷത്തിനിടയിൽ പാക് അനുകൂലമോ രാജ്യദ്രോഹമോ ആയ മുദ്രാവാക്യം മുഴക്കുന്നതിന്റെ തെളിവുകൾ ഒന്നും തന്നെ അന്വേഷണത്തിൽ ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഫെബ്രുവരി 12നാണ് സർവകലാശാലയിൽ സംഘർഷം നടന്നത്. എഐഎംഐഎം നേതാവ് അസാദുദ്ദീൻ ഉവൈസി കാമ്പസ് സന്ദർശിക്കുന്നത് തടയണമെന്ന് യുവമോർച്ച ആവശ്യമുന്നയിച്ചത് സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ