ബംഗളൂരു: നിധി ലഭിക്കുന്നതിനായി യുവാവ് മുത്തശ്ശിയുടെ തലയറുത്ത് ക്രൂരമായി കൊലപ്പെടുത്തി. കർണാടകയിലെ ബദനഗൊഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. പുട്ടവ്വ ഗൊല്ലാറ (75)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ പേരക്കുട്ടി രമേശ് ഗൊല്ലാറ (32)യെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വർഷം മുൻപ് ഒരു ആൺകുട്ടിയെ നരബലി നൽകിയ കേസിൽ ഇയാൾ പ്രതിയായിരുന്നു. രണ്ടാഴ്ച മുൻപാണ് രമേശ് ഗൊല്ലാറ ജാമ്യത്തിലിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. 2016 നവംബറിൽ ആൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ശരീരഭാഗങ്ങൾ മാലഗി ഡാമിന് സമീപം കുഴിച്ചിടുകയും ചെയ്ത സംഭവത്തിലാണ് ഇയാൾ അറസ്റ്റിലായത്. മനസിലും ശരീരത്തിലും ഹുളിഗമ്മ ദേവി ആവേശിച്ചെന്നും നിധി ലഭിക്കാൻ ആരെയെങ്കിലും ബലി നൽകണമെന്നും ആവശ്യപ്പെട്ടെന്നുമായിരുന്നു അന്ന് രമേശ് പൊലീസിന് മൊഴി നൽകിയത്. ഇതേ കാര്യം തന്നെയാണ് ഇപ്പോൾ മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തിലും രമേശ് പറഞ്ഞത്.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തെരച്ചിലിലാണ് വീട്ടിനുള്ളിൽ പുട്ടവ്വയെ തലയറുത്ത നിലയിൽ കണ്ടെത്തിയത്. വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. കൃത്യം നടത്തിയ ശേഷം ഗ്രാമത്തിലെ വിജനമായി സ്ഥലത്തിരുന്ന രമേശിനെ നാട്ടുകാർ കൈകാര്യം ചെയ്ത ശേഷം പൊലീസിന് കൈമാറുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. രമേശിന്റെ മാനസികനില സംബന്ധിച്ച് പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ