വ്യാജമദ്യമുണ്ടാക്കാന്‍ ഷാംപുവും ഡിറ്റര്‍ജെന്റ് പൗഡറും; ഞെട്ടിച്ച് കണ്ടുപിടുത്തം

മദ്യം ഇരട്ടിയാക്കാന്‍ വേണ്ടിയാണ് ഷാംപു ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത്
വ്യാജമദ്യമുണ്ടാക്കാന്‍ ഷാംപുവും ഡിറ്റര്‍ജെന്റ് പൗഡറും; ഞെട്ടിച്ച് കണ്ടുപിടുത്തം

ന്യൂഡല്‍ഹി; നൂറില്‍ അധികം പേരാണ് ആസാം വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചത്. കൂട്ടമരണത്തിന്റെ ഞെട്ടലില്‍ നില്‍ക്കുന്നതിനിടെ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് ഡല്‍ഹി പൊലീസ്. ഷാംപുവും ഡിറ്റര്‍ജെന്റ് പൗഡറും ഈസ്റ്റും ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് വ്യാജ മദ്യം നിര്‍മിക്കുന്നത്. വെള്ളിയാഴ്ച രഘുബീര്‍ നഗറില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. രണ്ട് കടകളില്‍ നിന്നാണ് വ്യാജ മദ്യം കണ്ടെത്തിയത്. നിരവധി ഡ്രമ്മുകളിലാക്കി നിറച്ചു വെച്ചിരിക്കുന്ന നിലയിലായിരുന്നു. 

മദ്യം ഇരട്ടിയാക്കാന്‍ വേണ്ടിയാണ് ഷാംപു ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത്. ഒരു കുപ്പി കള്ളിന് 40 രൂപ എന്ന നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. 2009 ല്‍ ഈ പ്രദേശത്ത് വ്യാജമദ്യം കുടിച്ച്17 പേരാണ് കൊല്ലപ്പെട്ടത്. ഇപ്പോള്‍ അറസ്റ്റിലായ ജിജര്‍ സിങ്ങിന്റെ ഭാര്യ പിതാവായിരുന്നു അന്നത്തെ കേസിലെ പ്രതി. 

ശനിയാഴ്ച ഉത്തര്‍പ്രദേശ് പൊലീസ് ഗ്രേറ്റര്‍ നോയിഡയില്‍ നടത്തിയ പരിശോധനയില്‍ 25,000 ലിറ്റര്‍ വ്യാജമദ്യമാണ് പിടിച്ചെടുത്തത്. ഒരു ട്രക്കും കസ്റ്റഡിയില്‍ എടുത്തു. പഞ്ചാബില്‍ നിന്നാണ് പ്രധാനമായും വ്ായജമദ്യം എത്തുന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 

രണ്ട് ദിവസം മുന്‍പ് അസാമിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 102 പേരാണ് കൊല്ലപ്പെട്ടത്. 350 പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഇനിയും മരണനിരക്ക് കൂടാനാണ് സാധ്യത. ഏഴ് പേരെ സംഭവത്തില്‍ അറസ്റ്റു ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com