ന്യൂഡൽഹി: ദേശീയ യുദ്ധ സ്മാരകത്തിന്റെ ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് രാജ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തതായി മോദി കുറ്റപ്പെടുത്തി. യുപിഎ കാലത്തെ പ്രതിരോധ ഇടപാടുകളെല്ലാം അഴിമതിക്കറ പുരണ്ടതാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ പ്രതിരോധ ഇടപാടുകളിലും കോണ്‍ഗ്രസ് പ്രതിസ്ഥാനത്താണ്. കോണ്‍ഗ്രസിന് വലുത് കുടുംബമാണ്. പക്ഷെ തനിക്ക് എല്ലാം രാജ്യമാണെന്നും മോദി വ്യക്തമാക്കി. വിരമിച്ച ജവാന്‍മാരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ആക്രമണം.
ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ സ്മരണക്കായി ഇന്ത്യാഗേറ്റിന് സമീപമാണ് ദേശീയ യുദ്ധസ്മാരകം നിര്‍മിച്ചിരിക്കുന്നത്. യുദ്ധ സ്മാരക ഉദ്ഘാടന വേദിയില്‍ രാഷ്ട്രീയം കലര്‍ത്തിയതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു.
500 കോടി രൂപ ചെലവിലാണ് യുദ്ധ സ്മാരകം നിര്‍മിച്ചിരിക്കുന്നത്. ചക്രവ്യൂഹ രൂപത്തിലുള്ള മതിലുകളില്‍ രക്തസാക്ഷിത്വം വരിച്ച 25,942 സൈനികരുടെ പേരുകള്‍ തങ്കലിപികളില്‍ ആലേഖനം ചെയ്തിരിക്കുന്നു. വൃത്താകൃതിയിലുള്ള നാല് ഭാഗങ്ങളില്‍ അനശ്വരതയുടെ പ്രതീകമായ അമര്‍ ചക്ര, ധീരതയുടെ പ്രതീകമായ വീരത ചക്ര, ത്യാഗ സ്മരണയില്‍ ത്യാഗ ചക്ര, സുരക്ഷയുടെ പ്രതീകമായ രക്ഷക് ചക്ര എന്നിവയാണ്. 21 പരംവീര ചക്ര ജേതാക്കളുടെ പ്രതിമകളുമായി പരം യോദ്ധ സ്ഥലും, നടുവിലെ അണയാത്ത ജ്യോതിയും യുദ്ധസ്മാരകത്തെ ആകര്‍ഷകമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ