ന്യൂഡൽഹി: ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിലെ സ്റ്റെയർകെയ്സിന് മുകളിൽ പതാകകളുടെ ചിത്രങ്ങളും. അമേരിക്ക, ബ്രിട്ടൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ പതാകകളുടെ പെയിന്റിങ്ങുകളാണ് സ്റ്റെയർകെയ്സിന് മുകളിലുള്ളത്.
പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കി ജെയ്ഷെ ക്യാമ്പിന് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് ക്യാമ്പിന്റേയും അതോടൊപ്പം പതാകകൾ പെയിന്റ് ചെയ്ത സ്റ്റെയർകെയ്സിന്റെയും ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ബാലാക്കോട്ടില്‍ ജയ്‌ഷെ മുഹമ്മദ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ചിത്രങ്ങളുമുണ്ട്. വെളുത്ത പതാക ഉയര്‍ത്തിയിരിക്കുന്ന വലിയ ഗേറ്റുകള്‍ക്കു പിന്നിലാണ് കെട്ടിടം. എകെ 47 റൈഫിളുകളും വെടിക്കോപ്പുകളും ഗ്രനേഡുകളും സ്‌ഫോടകവസ്തുക്കളും ഉള്‍പ്പെടെ വന്‍ ആയുധ ശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.
12 മിറാഷ് 2000 യുദ്ധ വിമാനങ്ങളാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ആയിരം കിലോ ബോംബ് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ വര്‍ഷിച്ചു. ഭീകര ക്യാമ്പ് പൂര്‍ണമായും തകര്‍ത്തുവെന്നും വ്യോമസേന അറിയിച്ചു. ഇന്ത്യന്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പാക് സൈന്യം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വിമാനങ്ങള്‍ സുരക്ഷിതമായി രാജ്യത്തേക്ക് തിരിച്ചുപോന്നു. മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളിലുള്ള ജനങ്ങളോട് താമസം മാറാന്‍ തയ്യാറായിരിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചെന്ന് പാക് സൈനിക വക്താവ് ആരോപിച്ചിരുന്നു. ബലാകോട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചെന്നും എന്നാല്‍ ആളപായമോ, നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ