ന്യൂഡൽഹി: ഇന്ത്യ-പാക്ക് അതിർത്തിയിൽ സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെത്തുടർന്ന് എയർ കാനഡ ഇന്ത്യയിലേക്കുള്ള സർവീസുകൾ നിർത്തിവച്ചു. പാക്കിസ്ഥാൻ വ്യോമമേഖല അടച്ചതോടെയാണ് എയർ കാനഡ താൽക്കാലികമായി സർവീസ് നിർത്തിയത്.
ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിൽനിന്ന് ഇന്ത്യയിലേക്കുള്ള സർവീസാണ് റദ്ദാക്കിയത്. വാൻകൂവറിൽനിന്നും ടൊറണ്ടോയിൽനിന്നും ഡൽഹിയിലേക്ക് പ്രതിദിനമുള്ള സർവീസുകളാണ് താൽക്കാലികമായി നിർത്തിലാക്കിയിരിക്കുന്നത്. ആഴ്ചയിൽ നാലു ദിവസമുള്ള ടൊറണ്ടോ-മുംബൈ സർവീസും താൽക്കാലികമായി റദ്ദുചെയ്തിരിക്കുകയാണ്. എയർ കാനഡ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലേക്കുള്ള മറ്റൊരു വിമാനം ടൊറണ്ടോയിലേക്ക് വഴിതിരിച്ചുവിട്ടു.
ഇന്ത്യയുമായി ഉടലെടുത്ത സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴിയുള്ള വാണിജ്യ- ആഭ്യന്തര സര്‍വ്വീസുകള്‍ പാകിസ്ഥാന് നിര്‍ത്തിവച്ചിരുന്നു. ലാഹോര്‍, സിയാല്‍കോട്ട്, ഫൈസലാബാദ്, മുള്‍ട്ടാന്‍, ഇസ്ലമാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള ഫ്ളൈറ്റുകളാണ് സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കിയത്. വിമാനത്താവളങ്ങളുടെ നിയന്ത്രണം സൈന്യത്തിന് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ