ട്രാക്ടര്‍ തട്ടി പശു ചത്തു: ഗോഹത്യ ആരോപിച്ച് കര്‍ഷകനും കുടുംബത്തിനും വിലക്കേര്‍പ്പെടുത്തി ഗ്രാമം

പ്രജാപതി എന്ന കര്‍ഷകനെയാണ് ഗ്രാമ പഞ്ചായത്ത് വിലക്കിയത്.
ട്രാക്ടര്‍ തട്ടി പശു ചത്തു: ഗോഹത്യ ആരോപിച്ച് കര്‍ഷകനും കുടുംബത്തിനും വിലക്കേര്‍പ്പെടുത്തി ഗ്രാമം

ഭോപ്പാല്‍: ട്രാക്ടര്‍ തട്ടി പശു ചത്തതിന് കര്‍ഷകനും കുടുംബത്തിനും ഊരുവിലക്ക്. മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലാണ് സംഭവം. പ്രജാപതി എന്ന കര്‍ഷകനെയാണ് ഗ്രാമ പഞ്ചായത്ത് വിലക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് പരാതികളൊന്നും ലഭിച്ചില്ല എന്നാണ് അധികൃതര്‍ പറഞ്ഞത്. 

ചൊവ്വാഴ്ച വൈകുന്നേരമാണ് കര്‍ഷകനായ പ്രജാപതിയെയും കുടുംബത്തെയും ഒറ്റപ്പെടുത്തുന്ന തരത്തിലൊരു തീരുമാനും ഗ്രാമ പഞ്ചായത്ത് കൈക്കൊണ്ടത്. പ്രജാപതിയേയും കുടുംബത്തേയും ഇനി ഗ്രാമത്തില്‍ പ്രവേശിപ്പിക്കണമെങ്കില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഗംഗയില്‍ പോയി കുളിക്കണം. 'കന്യാബ്രാഹ്മണ്‍ ഭോജ്' സംഘടിപ്പിച്ച ശേഷം കൂട്ട സദ്യ നടത്തണം. ഒരു പശുവിനെ ദാനമായി നല്‍കണം എന്നിങ്ങനെ മൂന്ന് നിബന്ധനകളാണ് ഗ്രാമ പഞ്ചായത്ത് മുന്നോട്ടു വെച്ചത്.

പ്രജാപതി ട്രാക്ടര്‍ പാര്‍ക്ക് ചെയ്യുന്ന സമയത്ത് പുറകില്‍ നിന്നിരുന്ന പശുവിന്റെ ദേഹത്ത് അബദ്ധത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പശു ചത്തു. ഇതേതുടര്‍ന്ന് ഗോഹത്യ നടത്തിയെന്നാരോപിച്ച് ഗ്രാമ സര്‍പഞ്ചിന്റെ നേതൃത്വത്തില്‍ പ്രജാപതിക്കും കുടുംബത്തിനും ശിക്ഷയായി വിലക്ക് കല്‍പ്പിക്കുകയായിരുന്നു. 

അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ഷിയോപൂര്‍ ജില്ലാ അഡീഷണല്‍ കളക്ടര്‍ രാജേന്ദ്ര റായ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com