ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ മുന്‍ യുപിഎ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിരോധ ഇടപാടുകള്‍ അവതാളത്തിലാക്കിയത് കഴിഞ്ഞ യുപിഎ സര്‍ക്കാരും കോണ്‍ഗ്രസും കൂടിയാണെന്ന് അവര്‍ പാര്‍ലമെന്റില്‍ ആരോപിച്ചു.
രാജ്യസുരക്ഷയില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തു. സഭയില്‍ തമാശ പറഞ്ഞ് രസിപ്പിക്കാന്‍ എല്ലാവര്‍ക്കും കഴിയുമെന്ന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
എച്ച്എഎലും ദസോ ഏവിയേഷനും തമ്മില്‍ കറാറൊന്നുമില്ല. ഹിന്ദുസ്ഥാന്‍ എയേ്‌റോനോട്ടിക് ലിമിറ്റഡിന് വേണ്ടി കോണ്‍ഗ്രസ് ഇപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുകയാണെന്നും അവര്‍ പറഞ്ഞു.
രാജ്യസുരക്ഷ പ്രധാനപ്പെട്ടതാണ്. ആരാണ് അധികാരത്തിലെന്നതു വിഷയമല്ല. സത്യത്തില്‍നിന്ന് ഒളിച്ചോടില്ല. റഫാല്‍ യുദ്ധവിമാന ഇടപാട് രാജ്യത്തിന് അത്യാവശ്യമായിരുന്നു. പ്രതിരോധ ഇടപാടുകളും പ്രതിരോധത്തിനായുള്ള 'ഇടപാടുകളം' തമ്മില്‍ വ്യത്യാസമുണ്ട്. ദേശസുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പ്രതിരോധ ഇടപാടാണു ഞങ്ങള്‍ നടത്തിയത്- നിര്‍മല സീതാരാമന്‍ പറഞ്ഞു.
2016 സെപ്റ്റംബറില്‍ 36 വിമാനങ്ങള്‍ക്കായി രണ്ടു രാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ കരാറാണിത്. 2019 സെപ്റ്റംബറില്‍ ആദ്യത്തേയും 2022ല്‍ അവസാനത്തേയും വിമാനങ്ങള്‍ കൈമാറും. റഫാല്‍ വിമാനങ്ങള്‍ ഫ്രഞ്ച് സഹായത്തോടെ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ റഫാല്‍ ചര്‍ച്ചകളില്‍ നിന്ന് പ്രധാനമന്ത്രി ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി , പാര്‍ലമെന്റില്‍ അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഉയര്‍ന്ന തുകക്ക് കരാര്‍ നല്‍കിയത് ആര്?,അനില്‍ അംബാനിക്ക് കരാര്‍ എങ്ങനെ കിട്ടി?, പ്രതിരോധ മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ മറികടന്ന് തീരുമാനം എന്തിന്?, റഫാല്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണിയെ കുറിച്ചുള്ള നിബന്ധന എന്തിന് ഒഴിവാക്കി?, വിമാനം ഭിക്കാനുള്ള നടപടി വൈകിപ്പിച്ചത് ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനെ ബാധിച്ചില്ലേ? എന്നീ ചോദ്യങ്ങളായിരുന്നു രാഹുല്‍ ഉന്നയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ