നാടകമല്ല, ഉത്തരമാണ് വേണ്ടത്; അഴിമതിയില്‍ മോദിക്ക് മാത്രമാണ് നേരിട്ട് പങ്ക്: വൈകാരികമായി പ്രതികരിച്ചിട്ടും റഫാലില്‍ നിര്‍മ്മലയെ വിടാതെ രാഹുല്‍

റഫാല്‍ അഴിമതി ആരോപണത്തെ പാര്‍ലമെന്റില്‍ വൈകാരിക പ്രകടനങ്ങള്‍ കൊണ്ട് നേരിട്ട പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
നാടകമല്ല, ഉത്തരമാണ് വേണ്ടത്; അഴിമതിയില്‍ മോദിക്ക് മാത്രമാണ് നേരിട്ട് പങ്ക്: വൈകാരികമായി പ്രതികരിച്ചിട്ടും റഫാലില്‍ നിര്‍മ്മലയെ വിടാതെ രാഹുല്‍

ന്യൂഡല്‍ഹി: റഫാല്‍ അഴിമതി ആരോപണത്തെ പാര്‍ലമെന്റില്‍ വൈകാരിക പ്രകടനങ്ങള്‍ കൊണ്ട് നേരിട്ട പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇടപാടില്‍ പ്രധാനമന്ത്രിക്ക് മാത്രമാണ് നേരിട്ട് പങ്കെന്നും ഇപ്പോഴത്തേയോ മുന്‍പത്തേയോ പ്രതിരോധ മന്ത്രിമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റഫാല്‍ കരാര്‍ യുപിഎ കാലത്ത് യാഥാര്‍ത്ഥ്യമാകാതിരുന്നത് കോണ്‍ഗ്രസിന് കമ്മീഷന്‍ കിട്ടാത്തതുകൊണ്ടാണെന്ന് നിര്‍മ്മല നേരത്തെ ആരോപിച്ചിരുന്നു. കരാറിനെപ്പറ്റി രാഹുല്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകായിരുന്നു അവര്‍. 

രാഹുല്‍ തന്നെ കള്ളിയെന്ന് വിളിച്ചെന്ന് പറഞ്ഞായിരുന്നു നിര്‍മ്മലയുടെ വൈകാരിക പ്രതികരണം. എന്നാല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് വേണ്ടതെന്നും നാടകമല്ലെന്നും രാഹുല്‍ തിരിച്ചടിച്ചു. പ്രതിരോധമന്ത്രി കള്ളം ഒളിപ്പിക്കുക മാത്രമാണു ചെയ്യുന്നത്. വിമാനത്തിന്റെ വിലയല്ല ഉന്നയിക്കുന്ന പ്രശ്‌നം. അനില്‍ അംബാനി എങ്ങനെ കരാറിന്റെ ഭാഗമായി എന്നതാണ് ചോദ്യമെന്നും രാഹുല്‍ പറഞ്ഞു. അഴിമതിയില്‍ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തണം. റഫാല്‍ ഇടപാട് രാജ്യാന്തര കടക്കാരനായ 'സുഹൃത്തിന്' നല്‍കുക വഴി മോദി ദേശസുരക്ഷയെ ദുര്‍ബലപ്പെടുത്തിയെന്നും രാഹുല്‍ ആരോപിച്ചു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരെ സ്വീഡിഷ് ടലികോം കമ്പനിയായ എറിക്‌സണ്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത് ഉദ്ധരിച്ചാണ് രാഹുലിന്റെ ആവശ്യം.

നേരത്തെ രാഹുല്‍, റഫാല്‍ കരാറിനെക്കുറിച്ച് അഞ്ച് ചോദ്യങ്ങള്‍ സഭയില്‍ ചോദിച്ചിരുന്നു. രത്തെ റഫാല്‍ ചര്‍ച്ചകളില്‍ നിന്ന് പ്രധാനമന്ത്രി ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി , പാര്‍ലമെന്റില്‍ അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഉയര്‍ന്ന തുകക്ക് കരാര്‍ നല്‍കിയത് ആര്?,അനില്‍ അംബാനിക്ക് കരാര്‍ എങ്ങനെ കിട്ടി?, പ്രതിരോധ മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ മറികടന്ന് തീരുമാനം എന്തിന്?, റഫാല്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണിയെ കുറിച്ചുള്ള നിബന്ധന എന്തിന് ഒഴിവാക്കി?, വിമാനം ഭിക്കാനുള്ള നടപടി വൈകിപ്പിച്ചത് ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനെ ബാധിച്ചില്ലേ? എന്നീ ചോദ്യങ്ങളായിരുന്നു രാഹുല്‍ ഉന്നയിച്ചത്.

ഇതിന് മറുപടി നിര്‍മ്മല, തന്നെയും നരേന്ദ്ര മോദിയെയും മോഷ്ടാക്കളാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ആരോപിച്ചു. തനിക്ക് പാരമ്പര്യത്തിന്റെ തണലില്ല. എല്ലാവര്‍ക്കും ആത്മാഭിമാനമുണ്ടെന്നും നിര്‍മ്മല പൊട്ടിത്തെറിച്ചു. താനൊരുസാധാരണ കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും നിര്‍മല പറഞ്ഞു. 

പ്രതിരോധ ഇടപാടുകള്‍ അവതാളത്തിലാക്കുകയും എച്ച്എഎലിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്ത കോണ്‍ഗ്രസ് റഫാലിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുകയാണ്. അഗസ്റ്റവെസ്റ്റ് ലാന്‍ഡ് ഇടനിലക്കാരാന്‍ ക്രിസ്ത്യന്‍ മിഷേല്‍ പിടിയിലായതിന്റെ ആശങ്കയാണ് കോണ്‍ഗ്രസിന്. റിലയന്‍സിനെ തിരഞ്ഞെടുത്തത് റഫാല്‍ വിമാന നിര്‍മാതാക്കളായ ഡാസോയാണ്. ഒരു വിമാനത്തിന് 526 കോടി രൂപ എന്നതായിരുന്നു യുപിഎ കാലത്തെ ധാരണയെന്ന കോണ്‍ഗ്രസ് വാദം ശരിയല്ല. 737 കോടി രൂപയാണ് അവരുടെ വില. 670 കോടി രൂപയ്ക്ക് നമുക്ക് കിട്ടും. ചൈനയും പാക്കിസ്ഥാനും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന സാഹചര്യത്തില്‍ ദേശസുരക്ഷയ്ക്കാണ് പ്രാമുഖ്യം നല്‍കിയത്. 2019 സെപ്റ്റംബറില്‍ വിമാനം ഇന്ത്യയ്ക്ക് ലഭിക്കും. 90 വിമാനങ്ങള്‍ ഫ്രഞ്ച് സഹായത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനും നീക്കമുണ്ട്. ബൊഫോഴ്‌സില്‍ കോണ്‍ഗ്രസിന് അടിതെറ്റിയെങ്കില്‍ റഫാല്‍ നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കും ഇടപാടില്‍ രഹസ്യധാരണകളില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് വെളിപ്പെടുത്തിയെന്ന രാഹുല്‍ഗാന്ധിയുടെ അവകാശവാദം തെറ്റാണെന്നും നിര്‍മ്മല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com