ചെന്നൈ: ജയിൽ ശിക്ഷ വിധിക്കപ്പെട്ടതിനെ തുടർന്ന് തമിഴ്നാട് കായിക മന്ത്രി ബാലകൃഷ്ണ റെഡ്ഡി രാജിവച്ചു. ഹൊസൂരിൽ 20 വർഷം മുന്‍പ് വ്യാജമദ്യത്തിനെതിരേ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് വിധി. പൊതുമുതൽ നശിപ്പിക്കുന്നതിന് നേതൃത്വം നൽകിയതിനാണ് റെഡ്ഡിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചത്. ഇതേത്തുടർന്നാണ് മന്ത്രിയുടെ രാജി. മുഖ്യമന്ത്രി പളനിസ്വാമിക്ക് കൈമാറിയ രാജിക്കത്ത് ഗവർണർ അംഗീകരിച്ചു.
1998-ൽ ഹൊസൂരിൽ നടന്ന വ്യാജമദ്യദുരന്തത്തിൽ 30 പേർ മരിച്ചിരുന്നു. ഇതേത്തുടർന്ന് ഹൊസൂരിൽ വലിയ ജനകീയ പ്രക്ഷോഭമാണ് ഉണ്ടായത്. വ്യാപകമായി വാഹനങ്ങൾ തടയുകയും പൊലീസ് ഉദ്യോഗസ്ഥരടക്കം ആക്രമിക്കപ്പെടുകയും ചെയ്തു. 108 പേർക്കെതിരെയാണ് അന്ന് കേസെടുത്തത്.
അക്രമസംഭവങ്ങൾ നടക്കുമ്പോൾ ബിജെപി അംഗമായിരുന്ന റെഡ്ഡി പിന്നീട് എഐഡിഎംകെയിൽ ചേരുകയായിരുന്നു. ഹൊസൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം പളനിസ്വാമിയുടെ മന്ത്രിസഭയിൽ എത്തിയത്. മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും മദ്രാസ് ഹൈക്കോടതിയിൽ വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് റെഡ്ഡി അറിയിച്ചു. രാജിയെത്തുടർന്ന് റെഡ്ഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ താത്കാലിക ചുമതല വിദ്യാഭ്യാസ മന്ത്രി സെങ്കൊട്ടിയന് നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ