ന്യൂഡൽഹി: സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കി. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. മൂന്ന് പേർ ബില്ലിനെ എതിർത്തത്. 323 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. അണ്ണാഡിഎംകെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ബിൽ അവതരിപ്പിച്ചപ്പോൾ ഒരു പാർട്ടിയും എതിർത്തിരുന്നില്ല. എന്നാൽ ബിൽ ചർച്ചക്കെടുത്തപ്പോൾ സി.പി.എമ്മും മറ്റ് പാർട്ടികളും എതിർപ്പുമായി വന്നു. കോൺഗ്രസിന് വേണ്ടി സംസാരിച്ച കെ.വി തോമസ് തിരക്കിട്ട് ബിൽ കൊണ്ടുവന്നത് ഉചിതമല്ലെന്ന അഭിപ്രായപ്പെട്ടു. എന്നാൽ സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മായാവതി ബില്ലിനെ പിന്തുണച്ചപ്പോൾ ആർ.ജെ.ഡിയും സമാജ്വാദി പാർട്ടിയും എതിർപ്പ് പ്രകടിപ്പിച്ചു.
ബില്ലിനെ പൂർണ്ണമായും പിന്തുണക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നുവെങ്കിലും സി.പി.എം പോളിറ്റ് ബ്യൂറോ ചർച്ചയില്ലാതെ ബിൽ കൊണ്ടുവന്ന നടപടിയെ എതിർത്തു. അതേസമയം സാമ്പത്തിക സംവരണത്തിന് സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ