ന്യൂഡൽഹി: 25 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം പെട്ടിയില്‍ കുത്തിനിറച്ച് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കിഴക്കൻ ഡൽഹിൽ ചൊവ്വാഴ്ച രാത്രി കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്നു തിരിച്ചറിയാനായിട്ടില്ല. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ആൾ കോണ്ട്‍ലി കനാലിന് സമീപത്തെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട പെട്ടി കണ്ട് പൊലീസിനെ വിവരമറിയിച്ചപ്പോഴാണു കൊലപാതക വിവരം പുറത്തു വന്നത്.
മുഖം മനസിലാകാത്ത രീതിയിലായിരുന്നു പെട്ടിയിൽ യുവതിയുടെ മൃതദേഹം ഉണ്ടായിരുന്നതെന്നും മുഖത്തു പലതവണ മുറിവേൽപ്പിച്ച രീതിയിലാണു കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ വലത്തേ കൈയിൽ ഹിന്ദി ഭാഷയിൽ ‘മോഹിത്’ എന്ന് ടാറ്റൂ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രദേശത്തെ സിസിടിവി വിഡിയോ ദൃശ്യങ്ങൾ പൊലീസ് സംഘം പരിശോധിച്ചു വരികയാണ്.
മൃതദേഹം കണ്ടെത്തിയ പെട്ടിയില്‍ നിന്ന് പൊലീസിനു പ്രത്യേകിച്ചു സൂചനകളൊന്നും കിട്ടിയിട്ടില്ലെന്നാണു വിവരം. ന്യൂ അശോക് വിഹാർ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുന്നതായും ഡിസിപി പങ്കജ് സിങ് വ്യക്തമാക്കി.
സമീപ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നു കാണാതായ പെൺകുട്ടികളുടെ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കുന്നുണ്ട്. ആരാണു പെട്ടി റോഡരികിൽ ഉപേക്ഷിച്ചതെന്ന് ഇതുവരെ കണ്ടെത്താനായില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് അയക്കും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗർഭിണിയായ സ്ത്രീയുടെ മൃതദേഹം ഗാസിയാബാദിൽ സമാനമായ രീതിയില്‍ പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ