സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയില്‍; പ്രതിഷേധവുമായി പ്രതിപക്ഷം

സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ തുടര്‍നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍
സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയില്‍; പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ തുടര്‍നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. സാമ്പത്തികസംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയില്‍ വച്ചു. ബില്ലിന്മേല്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് ചര്‍ച്ച നടക്കും. അതേസമയം ബില്‍ പാസാക്കുന്നതിന് കൂടിയാലോചനകള്‍ നടത്താതെ സഭാസമ്മേളനം ഏകപക്ഷീയമായി നീട്ടിയതില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രതിഷേധം രേഖപ്പെടുത്തി. 

ഇന്നലെ രാത്രി പത്തുമണി വരെ സമ്മേളിച്ചാണ് സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കിയത്. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ മൂന്ന് പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തു. 323 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. അണ്ണാഡിഎംകെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ ഒരു പാര്‍ട്ടിയും എതിര്‍ത്തിരുന്നില്ല. എന്നാല്‍ ബില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ സി.പി.എമ്മും മറ്റ് പാര്‍ട്ടികളും എതിര്‍പ്പുമായി വന്നു. കോണ്‍ഗ്രസിന് വേണ്ടി സംസാരിച്ച കെ.വി തോമസ് തിരക്കിട്ട് ബില്‍ കൊണ്ടുവന്നത് ഉചിതമല്ലെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മായാവതി ബില്ലിനെ പിന്തുണച്ചപ്പോള്‍ ആര്‍.ജെ.ഡിയും സമാജ്‌വാദി പാര്‍ട്ടിയും എതിര്‍പ്പ് പ്രകടിപ്പിച്ചു. 

ബില്ലിനെ പിന്തുണക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നുവെങ്കിലും സി.പി.എം പൊളിറ്റ് ബ്യൂറോ ചര്‍ച്ചയില്ലാതെ ബില്‍ കൊണ്ടുവന്ന നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം സാമ്പത്തിക സംവരണത്തിന് സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com