ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധം; സാമ്പത്തിക സംവരണത്തെ ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ ഹര്‍ജി

പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയ സാമ്പത്തിക സംവരണ ബില്ലിനെ ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ ഹര്‍ജി
ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധം; സാമ്പത്തിക സംവരണത്തെ ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ സാമ്പത്തിക സംവരണ ബില്ലിനെ ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ ഹര്‍ജി. യൂത്ത് ഫോര്‍ ഇക്വാളിറ്റി എന്ന സംഘനടയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ വെല്ലുവിളിക്കുന്നതാണ് ബില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

നിലവില്‍ സംവരണം ലഭിക്കാത്ത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭരണഘടനാ ഭേദഗതി. സംവരണത്തിന് സാമ്പത്തിക സ്ഥിതി മാത്രം മാനദണ്ഡമാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം. ഇന്ദിരാ സാഹ്നി കേസില്‍ ഇക്കാര്യം സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി കഴിഞ്ഞ ദിവസമാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചു പാസാക്കിയത്. ഇന്നലെ ബില്‍ രാജ്യസഭയും പാസാക്കി. നടപടികള്‍ പൂര്‍ത്തിയാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനു വിടാനിരിക്കെയാണ് ബില്‍ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

ബില്ലിന്റെ നിയമ സാധുതയെക്കുറിച്ചുള്ള സംശയങ്ങള്‍ പാര്‍ലമന്റിലെ ചര്‍ച്ചയില്‍ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. നേരത്തെ നരസിംഹറാവു സര്‍ക്കാര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണം ഏര്‍പ്പെടുത്താന്‍ നടപടിയെടുത്തെങ്കിലും സുപ്രിം കോടതി റദ്ദാക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം കൊണ്ടുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com