പറ്റ്‌ന: ബീഹാറില്‍ യുവാവിന് ഒപ്പം ഒളിച്ചോടിയതിന് പതിനാറുകാരിയെ മാതാപിതാക്കള്‍ അതിക്രൂരമായി കൊലപ്പെടുത്തി. ദുരഭിമാനകൊലയാണെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും കൊലയാളിയും പിടിയിലായി.
ബീഹാറിലെ പറ്റ്‌വാ ഗ്രാമത്തിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് യുവാവിനൊപ്പം ഒളിച്ചോടിയ പതിനാറുകാരി മൂന്നുദിവസം കഴിഞ്ഞ് വീട്ടില്‍ മടങ്ങി എത്തിയിരുന്നു. ഇതില്‍ രോഷാകുലരായ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വധിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഗയാ എസ്പി രാജീവ് കുമാര്‍ മിശ്ര പറയുന്നു.
വികൃതമായ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കി രണ്ടുദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. തല വേര്‍പെട്ടനിലയിലുളള മൃതദേഹത്തില്‍ മുഖം തീപൊളളലേറ്റനിലയിലായിരുന്നു. പെണ്‍കുട്ടിയുടെ മാറിടവും വേര്‍പെട്ട നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ പരിശോധനയില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു.
മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തുടരന്വേഷണങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സഹകരിച്ചിരുന്നില്ല. ഇതില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഇളയ സഹോദരിമാരില്‍ ഒരാളാണ് യുവാവുമായി ഒളിച്ചോടിയത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ അന്വേഷണസംഘത്തോട് പറഞ്ഞത്.
കൂടാതെ മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയെ കൊല ചെയ്യാന്‍ മാതാപിതാക്കളെ സഹായിച്ച കൊലയാളിയെ പതിനാറുകാരിയൊടൊപ്പം കണ്ടതായും ഇളയ സഹോദരി പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയെ കാണാതായ സമയത്ത് മകളെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ