ലഖ്നൗ : ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ മഹാസഖ്യവുമായി ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും. ഉത്തര്‍പ്രദേശില്‍ എസ്പിയും ബിഎസ്പിയും സഖ്യമായാകും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് മായാവതി പ്രഖ്യാപിച്ചു. അതേസമയം കോൺഗ്രസിനെ സഖ്യത്തിൻ ഭാഗമാക്കിയിട്ടില്ല. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പമാണ് മായാവതി വാര്‍ത്താ സമ്മേളനം നടത്തിയത്.
മഹാസഖ്യം മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തുന്നുവെന്ന് മായാവതി പറഞ്ഞു. മഹാസഖ്യത്തെ ബിജെപി ഭയക്കുകയാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് തങ്ങള്‍ ഒന്നിക്കുകയാണ്. നിയമസഭയിലും സഖ്യം തുടരുമെന്നും മായാവതി പറഞ്ഞു.
ബിജെപി ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണ്. നല്കിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാന്‍ ബിജെപിക്കായിട്ടില്ല. ദരിദ്രര്‍, തൊഴിലാളികള്‍, വ്യാപാരികള്‍, യുവാക്കള്‍, വനിതകള്‍, ദലിതുകള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവയുടെ ഉന്നമനമാണ് മഹാസഖ്യം ലക്ഷ്യമിടുന്നത്.
എസ്പി-ബിഎസ്പി സഖ്യത്തില്‍ പുതുമയില്ല. 1993 ല്‍ എസ്പിയുമായി കാന്‍ഷിറാം സഖ്യമുണ്ടാക്കിയിരുന്നു, എന്നാല്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് അടക്കമുള്ള വിഷയങ്ങളെ തുടര്‍ന്ന് സഖ്യം തകരുകയായിരുന്നു. കാന്‍ഷിറാമിന്റെ ആ ദൗത്യം പുനരാരംഭിക്കുകയാണ്. സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നും മായാവതിയും അഖിലേഷും വ്യക്തമാക്കി.
കോണ്‍ഗ്രസിനെതിരെ മായാവതി രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. യുപിയിലെ ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞു. മഹാസഖ്യത്തില്‍ കോണ്‍ഗ്രസിനെ ചേര്‍ക്കാത്തതെന്താണെന്ന് ചോദ്യമുയരുന്നുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം ദിര്‍ഘകാലം കോണ്‍ഗ്രസാണ് കേന്ദ്രവും നിരവധി സംസ്ഥാനങ്ങളും ഭരിച്ചത്. അഴിമതിയും ദാരിദ്രവുമാണ് ഇവിടെ അവശേഷിച്ചത്.
കോണ്‍ഗ്രസിന്റെ മറ്റൊരു പതിപ്പാണ് ബിജെപി ഭരണവും. കോണ്‍ഗ്രസിനെ ബോഫോഴ്സ് കുംഭകോണമാണ് അധികാരത്തില്‍ നിന്നും പുറത്താക്കിയതെങ്കില്‍, റാഫാല്‍ ഇടപാടാണ് ബിജെപിക്ക് തിരിച്ചടിയാകാന്‍ പോകുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥയുടെ പ്രയോക്താക്കൾ കോൺഗ്രസാണ്. കോണ്‍ഗ്രസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍, ബിജെപിയും നരേന്ദ്രമോദിയും അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും മായാവതി ആരോപിച്ചു.
കോൺഗ്രസിനെ ഒഴിവാക്കിയാണ് ഇരു പാർട്ടികളും സഖ്യമുണ്ടാക്കുന്നത്. യു.പിയിലെ 80 മണ്ഡലങ്ങളിൽ 38 സീറ്റുകളിൽ വീതം എസ്.പിയും ബി.എസ്.പിയും മത്സരിക്കും. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ജയിച്ച റായ്ബറേലിയിലും അമേത്തിയിലും അഖിലേഷ്- മായാവതി സഖ്യം സ്ഥാനാർഥികളെ നിർത്തില്ലെന്നാണ് റിപ്പോർട്ട്. രാഷ്ട്രീയ ലോക്ദളും നിഷാദ് പാർട്ടിയും ഈ സഖ്യത്തിലുണ്ടാകുമെന്നാണ് സൂചന.
25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുപാര്‍ട്ടികളും ബിജെപിക്കെതിരെ വീണ്ടും ഒന്നിക്കുന്നത്. നേരത്തെ മുതിര്‍ന്ന നേതാക്കളായ മുലായംസിങ് യാദവും കാന്‍ഷിറാമും പ്രയോഗിച്ച തന്ത്രം വിജയിച്ചിരുന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ ബി.ജെ.പി സഖ്യം 73 മണ്ഡലങ്ങളിലാണ് ജയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ