ന്യൂഡൽഹി: സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. രാഷ്ട്രപതി ഒപ്പുവച്ചതോടെ ബിൽ നിയമമായി. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനവും ഇറക്കിയതോടെ ഇത് പ്രാബല്യത്തിലായി. .
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്നതാണ് ബില്‍. വാര്‍ഷിക വരുമാനം എട്ടു ലക്ഷത്തില്‍ താഴെയുള്ള, അഞ്ച് ഏക്കറില്‍ കുറവു ഭൂമിയുള്ള പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സംവരണം ലഭിക്കുക.
നേരത്തെ രാജ്യസഭയിൽ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് ബില്‍ പാസായത്. പത്ത് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 165 പേരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഏഴ് പേര്‍ എതിര്‍ത്തു. മുസ്ലിം ലീഗ് എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ അണ്ണാ ഡിഎംകെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സിപിഎം എന്നിവര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. രാത്രി പത്ത് മണിവരെ നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു ലോക്‌സഭ ബില്‍ പാസാക്കിയത്. മൂന്ന് പേര്‍ മാത്രമാണ് ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ത്തത്. അണ്ണാ ഡിഎംകെ അന്നും ഇറങ്ങിപ്പോയിരുന്നു.
ബില്ലിന്‍മേല്‍ ഭേദഗതികള്‍ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് രാജ്യസഭ തള്ളുകയായിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും സ്വകാര്യ മേഖലയിലും സാമ്പത്തിക സംവരണം അനുവദിക്കണം എന്നുമായിരുന്നു രണ്ട് ഭേദഗതികള്‍ ഉയര്‍ന്നത്. എന്നാല്‍ ഇവ രണ്ടും തള്ളിപ്പോയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ