ന്യൂഡൽഹി: കോടതിയിൽ മൊഴി നൽകാതിരിക്കാൻ ബലാത്സംഗത്തിനിരയായ പതിനേഴുകാരിയെ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു. കഴിഞ്ഞ വർഷമാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. കേസിലെ പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് പെൺകുട്ടിയെ തേടിയെത്തിയതും വിഷം കഴിക്കാൻ ഭീഷണിപ്പെടുത്തിയതും. ദില്ലിയിലെ ദ്വാരകയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി രണ്ടംഗ സംഘം ഭീഷണിപ്പെടുത്തിയതായാണ് പൊലീസിൽ ലഭിച്ച പരാതിയിൽ പറയുന്നത്. ബലാത്സംഗക്കേസിൽ കോടതിയിൽ മൊഴി നൽകരുതെന്നും, മൊഴി നൽകിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇവർ പെൺകുട്ടിയോട് പറഞ്ഞു. ഭീഷണിക്ക് വഴങ്ങില്ലെന്ന് പെൺകുട്ടി പറഞ്ഞപ്പോഴാണ് നിർബന്ധിച്ച് വിഷം കഴിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഇതോടെ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപെടുകയായിരുന്നു പ്രതികൾ.
പെൺകുട്ടി അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയശേഷം പിറ്റേ ദിവസമാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ബലാംത്സംഗക്കേസിൽ റിമാൻഡിലുള്ള പ്രതികൾ തന്നെയാണ് പെൺകുട്ടിക്കുനേരെ ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നു പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ