ന്യൂഡൽഹി: നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ കോണ്‍ഗ്രസ് പാക്കിസ്ഥാന്‍റെ സഹായം തേടിയെന്ന ഗുരുതര ആരോപണവുമായി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. തങ്ങളുടെ തെറ്റായ നയങ്ങള്‍ മൂലം ലോകത്തിന് മുന്നില്‍ ഒറ്റപ്പെട്ട് കിടക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. അവിടെ ചെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി മോദിയെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സഹായം തേടിയത്. കോണ്‍ഗ്രസ് നേതാക്കള്‍ നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് അവർ വ്യക്തമാക്കി.
ദേശീയ മാധ്യമമാണ് നിര്‍മ്മല കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച ഈ ആരോപണത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ആരോപണത്തിന്‍റെ മറ്റു വിശദാംശങ്ങള്‍ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ഡൽഹിയില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു പ്രതിരോധ മന്ത്രി കോൺഗ്രസിനെ കടന്നാക്രമിച്ചത്. 2017ൽ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് പാക്കിസ്ഥാന്റെ സഹായം ലഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ ആരോപിച്ചിരുന്നു.
മോദി സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് നിര്‍മ്മല പറഞ്ഞു. അനവധി സാമൂഹിക ക്ഷേമ പദ്ധതികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ക്രമസമാധാന പാലനം മോദി സര്‍ക്കാരിന്‍റെ മുഖ്യ അജന്‍ഡകളിലൊന്നായിരുന്നു. 2014-ന് ശേഷം ഇതുവരെ ശക്തമായ ഒരു ഭീകരാക്രമണം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. അത്തരം ശ്രമങ്ങളെ അതിര്‍ത്തിയില്‍ തന്നെ തടയാന്‍ സൈന്യത്തിനായെന്നും നിര്‍മ്മല പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ