ജയ്പൂർ: സർക്കാർ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയ മരുന്ന് കഴിച്ച് ഒൻപത് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ബൻസ്വരയിലുള്ള പാലക്കാപാര ഗ്രാമത്തിലാണ് സംഭവം. മരുന്നുകഴിച്ചയുടനെ കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. അതേസമയം കാലാവധി കഴിഞ്ഞ മരുന്നാണ് കുട്ടികൾക്ക് നൽകിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതിയും നൽകിയിട്ടുണ്ട്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളിൽ മൂന്ന് പേരെ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ കുശാൽഗഡ് ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചു.
ആരോഗ്യ കേന്ദ്രത്തിൽ നിന്ന് തങ്ങളുടെ മക്കൾക്ക് കാലാവധി കഴിഞ്ഞ മരുന്നാണ് അധികൃതർ നൽകിയതെന്നാണ് കുട്ടികളുടെ മാതാപിതാക്കൾ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
കുട്ടികൾക്ക് നൽകിയ മരുന്നുകൾ ശേഖരിക്കാൻ ഓക്സിലറി നേഴ്സ് ആൻഡ് മിഡ്വൈഫിനും (എഎൻഎംഎസ്) നിർദ്ദേശം നൽകിയതായി ഡെപ്യൂട്ടി ചീഫ് ഹെൽത്ത് മെഡിക്കൽ ഓഫീസർ രമേശ് ശർമ പറഞ്ഞു. കുട്ടികളുടെ ഇപ്പോഴത്തെ ആരോഗ്യനിലയെപ്പറ്റി അന്വേഷിക്കുമെന്നും വേണ്ട സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി ശിശു രോഗ വിദഗ്ധന്റെ സഹായം തേടിയതായും രമേശ് ശർമ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ