ന്യൂഡല്‍ഹി : തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കോടനാടെ ബംഗ്ലാവിലെ കവര്‍ച്ചയില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. കവര്‍ച്ചയ്ക്ക് പിന്നിലെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ട്രാഫിക് രാമസ്വാമിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
2017 ഏപ്രിലിലാണ് ജയലളിതയുടെ കോടനാടെ ബംഗ്ലാവില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി അക്രമികള്‍ കവര്‍ച്ച നടത്തിയത്. എന്നാല്‍ കവര്‍ച്ച നടത്തിയത് ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് വേണ്ടിയാണെന്ന, കോടനാട് കവര്‍ച്ച കേസിലെ പ്രതികളായ കെവി സയന്, വാളയാര്‍ മനോജ് എന്നിവരുടെ ഴെളിപ്പെടുത്തല് തമിഴകത്ത് വന്‍ വിവാദമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കവര്‍ച്ചയ്ക്ക് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് മാധ്യമപ്രവർത്തകനായ മാത്യു സാമുവേൽ, കവർച്ചയ്ക്ക് പിന്നിലെ ദുരൂഹത വെളിപ്പെടുത്തുന്ന 16 മിനിറ്റ് നീണ്ട വിഡിയോ പുറത്തുവിട്ടത്. കവർച്ച നടത്തിയത് പളനിസ്വാമിക്ക് വേണ്ടിയാണെന്ന് തൃശൂർ ഇരിങ്ങാലക്കുട സ്വദേശി കെ.വി. സയൻ, വാളയാർ മനോജ് എന്നിവർ വീഡിയോയിൽ വ്യക്തമാക്കുന്നു. കേസിലെ ഒന്നാം പ്രതിയും ജയലളിതയുടെ ഡ്രൈവറുമായിരുന്ന കനകരാജ് ഉൾപ്പെടെ അഞ്ചു പേരുടെ ദുരൂഹ മരണത്തിന് പിന്നിലും കേസ് തേച്ചുമായ്ച്ചുകളയാനുള്ള ഗൂഢനീക്കമായിരുന്നുവെന്നും ഇവർ ആരോപിച്ചു.
ബംഗ്ലാവിൽ സൂക്ഷിച്ചിരുന്ന വിലപ്പെട്ട രേഖകൾ കവർച്ച നടത്താൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് കനകരാജിനെ നിയോഗിച്ചതെന്നും പ്രതികൾ വെളിപ്പെടുത്തി. സംഭവം വിവാദമായതോടെ അണ്ണാ ഡി.എം.കെ ഐ.ടി വിങ് ഭാരവാഹി സത്യൻ ചെന്നൈ സിറ്റി പൊലീസിലെ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രി പളനിസാമിക്കെതിരെ അപകീർത്തികരമായ വെളിപ്പെടുത്തലുകൾ നടത്തിയതായാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ സയൻ, മനോജ് എന്നിവരെ ഡൽഹിയിലെത്തി ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ